
കോഴിക്കോട്: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തേട് അമ്പോക്കില്‍ സ്വകാര്യ വ്യക്തികള്‍ റവന്യൂ ഭൂമിയില്‍ നിന്നും അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാരോത്ത് വില്ലേജില്‍പ്പെട്ട ഈ പ്രദേശത്ത് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമേ കൈയ്യേറ്റം നടന്നോ എന്ന് കണ്ടെത്താനാകൂ. അതുവരെ ഇവിടെ യാതൊരുവിധ പ്രവര്‍ത്തിയും നടത്തരുതെന്നും മരങ്ങള്‍ നീക്കം ചെയ്യരുതെന്നും റവന്യു ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.
ലാന്റ് റവന്യൂ തഹസില്‍ദാര്‍ എ.പി. ഗീതാമണി, ഡപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹിമാന്‍, വില്ലേജ് ഓഫീസര്‍ രവീന്ദ്രന്‍, സര്‍വ്വേയര്‍ ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.കെ.രാജീവ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുബൈര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. എന്നാല്‍ തങ്ങള്‍ വിലകൊടുത്ത് അളന്ന് വാങ്ങിയ സ്ഥലം മാത്രമേ കൈവശമുള്ളുവെന്നും, അറിഞ്ഞുകൊണ്ട് യാതൊരു കൈയ്യേറ്റവും നടത്തിയിട്ടില്ലെന്നും അത്തരത്തില്‍ ബോധ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും സ്ഥലം ഉടമകള്‍ പറഞ്ഞു. സര്‍വ്വേ നടത്തി തങ്ങളുടെ സ്ഥലം തിരിച്ചു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam