കേന്ദ്രമന്ത്രി നജ്‌മ ഹെപ‌്‌ത്തുള്ള രാജിവെച്ചു

By Web DeskFirst Published Jul 12, 2016, 4:47 PM IST
Highlights

ദില്ലി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്ത്തുള്ള രാജി വച്ചു. പ്രായപരിധി ചൂണ്ടിക്കാട്ടിയാണ് നജ്മ ഹെപ്ത്തുള്ളയെ ഒഴിവാക്കിയത്. കര്‍ണ്ണാടത്തില്‍ നിന്നുള്ള നേതാവ് ജിഎം സിദ്ദേശ്വരയും സഹമന്ത്രിസ്ഥാനം രാജിവച്ചു.

കഴിഞ്ഞ ആഴ്ച കേന്ദ്ര മന്ത്രിസഭയില്‍ 19 പുതിയ മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തി വിപുലമായ അഴിച്ചു പണി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. അഞ്ചു സഹമന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടു മന്ത്രിമാര്‍ കൂടി രാജിവച്ചതോടെ ഒഴിവാക്കിയവരുടെ എണ്ണം ഏഴായി. ന്യൂനപക്ഷകാര്യമന്ത്ര നജ്മ ഹെപ്തുള്ളയുടെയും ഘനവ്യവസായ സഹമന്ത്രി ജി എം സിദ്ദേശ്വരയുടെയും രാജി രാഷ്ട്രപതി അംഗീകരിച്ചു. എഴുപത്തഞ്ചു വയസ്സു കഴിഞ്ഞവരെ ഒഴിവാക്കുക എന്ന പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് നജ്മ ഹെപ്തുള്ളയെ ഒഴിവാക്കുന്നത് എന്നാണ് പാര്‍ട്ടി വിശദീകരണം. ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് അവരെ പരിഗണിച്ചേക്കും. അതേ സമയം 75 പിന്നിട്ട കല്‍രാജ് മിശ്രയെ നിലനിറുത്തി. നജ്മ ഹെപ്ത്തുള്ളയ്ക്ക് പകരം ന്യൂനപക്ഷകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതല സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് നല്‍കി. ഘനവ്യവസായ സഹമന്ത്രിയും കര്‍ണ്ണാടകത്തില്‍ നിന്നുള്ള നേതാവുമായ ജി എം സിദ്ദേശ്വരയേയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. നഗരവികസന സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോക്ക് ഘനവ്യവസായ വകുപ്പിന്റെ ചുമതല നല്കി.

click me!