
ഫിറോസാബാദ് : പരീക്ഷയില്‍ ജയിപ്പിക്കാന്‍ ഉത്തരക്കടലാസ് നോക്കുന്ന അദ്ധ്യാപകര്‍ക്ക് കൈക്കൂലി നല്‍കി വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഒരു മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ നിന്നാണ് രസകരമായ ഈ റിപ്പോര്‍ട്ട് എഎന്‍ഐ പുറത്തുവിടുന്നത്. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം പരീക്ഷയിലാണ് കുട്ടികള്‍ ഉത്തരക്കടലാസിനുള്ളില്‍ കറന്‍സി നോട്ടുകള്‍ കൂടി വച്ചത്.
100,50,500 ന്‍റെ നോട്ടുകളാണ് മൂല്യനിര്‍ണ്ണയം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ലഭിച്ചത്. അധ്യാപകരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തതെന്നാണ് സംശയിക്കപ്പെടുന്നത്. തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് നല്ലവണ്ണം പഠിക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് നിര്‍ധന കുടുംബാംഗമായ എന്നെ ഈ പണം സ്വീകരിച്ച് പരീക്ഷയില്‍ ജയിപ്പിക്കണമെന്ന് ഉത്തരകടലാസില്‍ എഴുതിയവരുണ്ട്.
എന്നാല്‍ വാര്‍ത്തയോട് മൂല്യനിര്‍ണ്ണയം നടത്തിയ അദ്ധ്യാപകരും പ്രതികരിച്ചു. തങ്ങള്‍ ഈ പണം സ്വീകരിക്കാറില്ലെന്നും മറിച്ച് പഠന മികവ് നോക്കിയാണ് മാര്‍ക്കിടാറുള്ളതെന്നും അദ്ധ്യാപകര്‍ അറിയിച്ചു.
അതേ സമയം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനായി അനുവദിച്ച ഹാളിലെ സിസിടിവി ശരിയാം വണ്ണം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam