
കോഴിക്കോട്: ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി. നവംബർ 19ന് മുഖ്യമന്ത്രി കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) 55ാം സംസ്ഥാന സേമ്മളനത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിൽക്കുന്നത്. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചതില്‍ നന്ദി അറിയിക്കുന്നു . സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു . ആ ഉറപ്പ് പാലിക്കാന്‍ കഴിയില്ലെന്നും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്. മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് . കേരളത്തിലെ ജനങ്ങള്‍ ബഹുമാനിക്കുന്ന ബഹുജനനേതാക്കളായ ശശികല റ്റീച്ചറും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പോലീസ് രാജിന് ഇരയായവരാണ്.
ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാനമുഖ്യമന്ത്രി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ഈ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam