ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുമ്പുള്ള കാലത്താണോ ഈ പുരോഹിതന്മാര്‍: വിടി ബല്‍റാം

By Web DeskFirst Published Mar 30, 2018, 6:12 PM IST
Highlights
  • മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമര്‍ശിച്ച് വിടി ബല്‍റാം

രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കതെിരെ എംഎല്‍എ വി ടി ബല്‍റാം രംഗത്ത്.  ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുമ്പുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നത് എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.  സഭാ നിയമത്തിനാണോ രാജ്യ നിയമത്തിനാണോ മുൻതൂക്കം എന്ന തർക്കമൊക്കെ പതിനേഴാം നൂറ്റാണ്ടിൽത്തന്നെ പരിഹരിച്ചതല്ലേ എന്നും ബല്‍റാം ചോദിക്കുന്നു. 

ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദുഃഖ വെള്ളിയോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു ആലഞ്ചേരിയുടെ വാക്കുകള്‍. കോടതി വിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് ആലഞ്ചേരി പറഞ്ഞു. 

രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതത്. എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാക്കണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല. അപരന്റെ  ജീവിതത്തില്‍ നമുക്ക് കടപ്പാടുണ്ട്. അവന്‍ അനാഥനായി മരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം ചാനലുകള്‍ മനുഷ്യ നന്മയ്‌ക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്നും ചോദിച്ചു.

വിടി ബല്‍റാമിന്‍റെ പോസ്റ്റ് ഇങ്ങനെ

സഭാ നിയമത്തിനാണോ രാജ്യ നിയമത്തിനാണോ മുൻതൂക്കം എന്ന തർക്കമൊക്കെ പതിനേഴാം നൂറ്റാണ്ടിൽത്തന്നെ പരിഹരിച്ചതല്ലേ! ജ്ഞാനോദയം, നവോത്ഥാനം, ദേശീയത, ജനാധിപത്യം, മതേതരത്ത്വം, ഭരണഘടന, നിയമവാഴ്ച എന്നിവക്കൊക്കെ മുൻപുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നത്?

click me!