ഒരിടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നീക്കം. ഭൂവുടമ എബ്രഹാം കലമണ്ണിൽ പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയതായും, യുഡിഎഫ് നേതാക്കളുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടു.
പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും തലപൊക്കുന്നു. പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണിൽ ഡ്രോൺ സർവേ നടത്തി. തന്റെ പക്കൽ 400 ഏക്കർ ഉണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും കലമണ്ണിൽ പ്രതികരിച്ചു. ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. പദ്ധതിക്കായി യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
അബിൻ വർക്കിയും ആൻ്റോ ആൻറണിയും ഒപ്പമുണ്ടെന്നും ഭൂവുടമ പറഞ്ഞു. പ്രൊജക്റ്റ് സമർപ്പിച്ചാൽ നിലവിലെ മിച്ചഭൂമി ഒഴിവാകും. ഹൈക്കോടതിയിലെ കേസ് അവസാനിക്കുമെന്നും അബിൻ വർക്കിയും ആൻ്റോ ആൻ്റണിയും ഒപ്പമുണ്ടെന്നും കലമണ്ണിൽ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്. പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് അന്ന് ഉയർത്തിയത്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതിയും തീരുമാനം ശരിവെച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയിലേക്ക് വരികയാണ്. കഴിഞ്ഞ മാസം അബിൻ വർക്കിയും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ആർക്കും ബുദ്ധിമുട്ടില്ലാതെ വരികയാണെങ്കിൽ പദ്ധതി നല്ലതാണെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.



