
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദീപക്കിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ശ്രീജിത്തിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ വച്ച് എസ്ഐ ദീപക് മര്‍ദ്ദിച്ചു, അന്യായമായി തടങ്കലില്‍ വച്ചു, ലോക്കപ്പിനകത്തുവച്ചും ദേഹോപദ്രവം ഏല്‍പിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന്‍റെ മരണത്തില്‍ എസ്ഐ ദീപക് നാലാം പ്രതിയാണ്.
അതേസമയം, എസ്.ഐ. ദീപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദീപക്കിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. എസ്ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചു. സ്റ്റേഷനില്‍ വച്ചു ദീപക് ശ്രീജിത്തിനെ മർദിച്ചതായി കൂട്ടുപ്രതികൾ മൊഴി നൽകി. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരൻ സജിത്ത് ഉൾപ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താൻ നിർണായകമായത്. രാത്രി വൈകി വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്ഐ ദീപക് ശ്രീജിത്ത് ഉൾപ്പെടെ ഉള്ള പ്രതികളെ മർദ്ദിക്കുന്നതു കണ്ടു എന്നാണ് മൊഴി.
ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയ മർദ്ദനമേറ്റ പാടുകളും ദീപക്കിനെതിരായി. എന്നാൽ മരണകാരണമായ മർദ്ദനം നടന്നത് എവിടെ വച്ചാണെന്ന് കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ബോർഡ് നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല എന്ന വാദമാണ് ദീപക് ഉയർത്തുന്നത്.
രാത്രി വൈകി സ്വദേശമായ നെടുമങ്ങാട് നിന്നും വണ്ടി ഓടിച്ചു എത്തിയതിന്റെ അമർഷം ശ്രീജിത്തിനെ കാണാനെത്തിയ ബന്ധുക്കളോട് പ്രകടിപ്പിച്ചു എന്ന് ദീപക് സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ ദീപക്കിനെ പറവൂർ കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്ന് മുതൽ മൂന്നുവരെ പ്രതികളായ ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പറവൂർ കോടതി വിധി പറയും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടി നേരിട്ട പറവൂർ സിഐ ക്രിസ്പിൻ സാമിനെ പ്രതിയാക്കുന്ന കാര്യത്തിലും അന്വേഷണ സംഘം വൈകാതെ തീരുമാനമെടുക്കും.
അതേസമയം, റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. അറസ്റ്റിലായ ആർടിഎഫുകാരുടെ ചുമതല എ.വി.ജോർജിനായിരുന്നു. തൃശൂർ സിറ്റി കമ്മീഷണർ രാഹുൽ ആർ നായർക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളുമായി എവി ജോര്‍ജ് എത്തിയിരുന്നു. എവി ജോര്‍ജിനെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. വരാപ്പുഴ വീടാക്രമണവുമായി ബന്ധപ്പെട്ട് എവി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ആര്‍ടിഎഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തടക്കമുള്ളവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എസ്പിയെ സ്ഥലംമാറ്റിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam