
ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ആപ്പിലായ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കിന്റെ വാര്‍ത്തകള്‍ വന്നിട്ട് അധികം നാളായില്ല. അതിനു തൊട്ടുപിന്നാലെ മറ്റൊരു ബിജെപി നേതാവിനുകൂടി വന്ദേമാതരം ചൊല്ലാമെന്ന് വെല്ലുവിളിച്ച് പുലിവാലുപിടിച്ചു. ‘സീ സലാം’ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നവീന്‍കുമാര്‍ സിങാണ് അമിതാവേശത്തിന്റെ പേരില്‍ ഇത്തവണ ആപ്പിലായത്.
ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്വസ്മിയുമായുള്ള വാക്‌പോര് മുറുകിയപ്പോള്‍ നവീന്‍ കുമാറിനോട് വന്ദേമാതരം ചൊല്ലൂ എന്ന് ഇജാസ് അര്‍ഷാദ് ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിഷയം മാറ്റാന്‍ നോക്കിയ നവീന്‍കുമാര്‍ ആ സമയം കൊണ്ട് വന്ദേമാതരത്തിന്റെ വരികള്‍ ഫോണില്‍ സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ദേമാതരം ആലപിക്കേണ്ടി വന്ന നവീന്‍കുമാര്‍ മുഴുവന്‍ വാക്കുകളും തെറ്റിച്ചാണ് ഉച്ചരിച്ചത്. വന്ദേമാതരത്തിന്റെ താളവും തെറ്റിച്ചു. ഫോണില്‍ നോക്കി ആലപിച്ചിട്ടും മുഴുവന്‍ വരികളും തെറ്റിച്ച ബിജെപി പ്രതിനിധിയെ ട്രോളി ക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. നവീന്‍കുമാറിന്റെ ദയനീയ ആലാപനത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam