
മദ്യലഹരിയിലെന്ന് കരുതുന്നയാൾ എയർഹോസ്റ്റസിന്റെ കാലിൽ പിടിച്ച് പരാതി നൽകരുതെന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഹൈദരാബാദിലാണ് സംഭവം. ഭരത് എന്നയാൾ എയർഹോസ്റ്റസിനോട് ആവർത്തിച്ച് ക്ഷമപറയുന്നതാണ് വീഡിയോയിൽ. ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവള പൊലീസ് സ്റ്റേഷന്റെ ഒൗട്ട് പോസ്റ്റിലാണ് സംഭവം അരങ്ങേറിയത്.
ഭരതും സഹോദരൻ കല്യാണും പാർക്കിങ് മേഖലയിൽവെച്ച് വിമാന ജീവനക്കാരിയെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇൻഡിഗോ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രണ്ടുപേർ ഇവർക്കെതിരെ മോശം പരാമർശം നടത്തുകയായിരുന്നു. ജീവനക്കാരി ഉടൻ തന്നെ അടുത്തുള്ള ട്രാഫിക് പൊലീസുകാരനെ സമീപിച്ചു. രണ്ട് പേരെയും പിടികൂടി വിമാനത്താവളത്തിലെ പൊലീസ് ഒൗട്പോസ്റ്റിൽ എത്തിച്ചു.പാരാതി കേസായാലുള്ള പ്രത്യാഘാതങ്ങള് ഭയന്ന് രണ്ടുപേരും പൊലീസിൽ പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പലതവണ ജീവനക്കാരിയോട് ക്ഷമാപണം നടത്തി.
ക്ഷമാപണത്തില്‍ മനസലിഞ്ഞ എയര്‍ഹോസ്റ്റസ് പൊലീസിനെ ഞെട്ടിച്ച് പരാതി പിന്‍വലിക്കുകയും ചെയ്തു. ഏതാനും മണിക്കൂർ നേരത്തേക്ക് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വെക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ പറഞ്ഞു.
എന്നാൽ എയർപോർട്ടിൽ ശല്യമുണ്ടാക്കിയതിന് കേസെടുത്താണ് പൊലീസ് ഇവരെ വിട്ടതെന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.മഹേഷ് അറിയിച്ചത്. പരാതിയില്ലാത്തതിനാൽ പീഡനത്തിന് കേസെടുത്തിട്ടില്ലെന്നും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam