
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. കോടികള്‍ ചെലവിട്ട് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം.
ചീഫ് സെക്രട്ടറിയായിരിക്കേ ജിജി തോംസണ്‍ ഔദ്യോഗിക വസതിക്കായി കോടികള്‍ ചെലവിടുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കേ, തലസ്ഥാനത്തു തന്നെ മറ്റൊരു വീട് ഒന്നരക്കോടി രൂപയോളം ചെലവിട്ട് മോടിപിടിപ്പിച്ചെന്നാണ് ആക്ഷേപം.
വീടിന്റെ കുളിമുറിക്ക് മാത്രം 60 ലക്ഷം രൂപയോളം ചെലവിട്ടെന്നും ആക്ഷേപമുയര്‍ന്നു. വീട് മോടിപിടിപ്പിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, അന്വേഷണം ആവശ്യമില്ലെന്ന് ഫയലില്‍ കുറിച്ചു. അന്ന് നിലച്ച അന്വേഷണമാണ് ഇപ്പോള്‍ വീണ്ടും ഊര്‍ജിതമാകുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam