അലിഗഢ്: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ക്യാംപസിൽ ഉണ്ടായിരിക്കെ കൃത്യം ആസൂത്രണത്തോടെയാണ് ആയുധങ്ങളേന്തിയ ഹിന്ദു യുവവാഹിനി പ്രവർത്തകർ അലിഗഢ് ക്യാംപസില്‍ അക്രമം അഴിച്ചു വിട്ടതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാര്‍ ചില അക്രമികളെ പിടികൂടി സ്റ്റേഷനിൽ ഏൽപിച്ചിട്ടും കേസെടുക്കുക പോലും ചെയ്യാതെ പൊലീസ് വെറുതെ വിട്ടു. സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
മുഹമ്മദാലി ജിന്നയുടെ ചിത്രം മാറ്റണം എന്നാവശ്യപ്പെട്ട് അലിഗഢിലെ ബിജെപി എംപി സതീഷ് ഗൗതം,വൈസ് ചാന്‍സലര്ക്ക് കത്ത് നല്‍കുന്ന മെയ് ഒന്നിനാണ്. പിറ്റേന്ന് സ്റ്റുഡന്‍സ് യൂണിയന്‍റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാന്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അലിഗ്ഡ് ഗസ്റ്റ് ഹൗസിലെത്തുന്നു. തൊട്ടുപിന്നാലെയാണ് മുപ്പതോളം വരുന്ന ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് ഇരച്ചുകയറുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദുയുവ വാഹിനി. വിവിഐപി ക്യാംപസിലുണ്ടെന്ന് അറിയാമായിരുന്നിട്ടും പ്രകടനക്കാരെ പുറത്ത് വെച്ച് തടയാതെ ഇവരെ അലിഗഡ് എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ഇവരെ ക്യാംപസിലേക്ക് അനുഗമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുന്നു.28 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പിന്നീട് സര്‍വകലാശാ സുരക്ഷാ വിഭാഗം ആറ് യുവവാഹിനി പ്രവര്‍ത്തകരെ പിടികൂടി സിവില് ലൈന്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടും വൈകിട്ട് കേസ് പോലും എടുക്കാതെ പറഞ്ഞുവിടുകയായിരുന്നു
മെയ് രണ്ടിനുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം നടത്തുകയാണ്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്ക് പൊലീസ് സഹായം ചെയ്തു കൊടുത്തതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.