ടെക്നിക്കല്‍ തകരാറ് പിന്നാലെ കോക്പിറ്റ് ഗ്ലാസില്‍ തേനീച്ച; മണിക്കൂറുകള്‍ വൈകി വിമാനം

By Web TeamFirst Published Oct 1, 2019, 4:08 PM IST
Highlights

ടെക്നിക്കല്‍ തകരാര്‍ നേരിട്ടത് മൂലം വിമാനം ഒന്നര മണിക്കൂര്‍ താമസിച്ചിരുന്നു. ഇതുകൂടാതെയാണ് തേനീച്ചയെ ഒഴിപ്പിക്കാന്‍ ഒരുമണിക്കൂര്‍ എടുത്തത്. വിമാനത്തില്‍ പോയാല്‍ കൊല്‍ക്കത്തയില്‍ നിന്ന് അറുപത് മിനിറ്റ് മാത്രമാണ് അഗര്‍ത്തലയില്‍ എത്താന്‍ വേണ്ടതെന്നിരിക്കെയാണ് എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയത്. 

കൊല്‍ക്കത്ത: കോക്പിറ്റിലെ ചില്ലുകളില്‍ തേനീച്ച കൂടുകൂട്ടിയതിനെ തുടര്‍ന്ന് വൈകി എയര്‍ ഇന്ത്യ വിമാനം. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിനാണ് വിചിത്ര കാരണം മൂലം അപ്രതീക്ഷിത താമസമുണ്ടായത്. എയര്‍ ഇന്ത്യയുടെ 743 വിമാനത്തിന്‍റെ കോക്പിറ്റ് ചില്ലുകളിലാണ് ഒരു പറ്റം തേനീച്ച കൂട് വച്ചത്. പൈലറ്റിന്‍റെ കാഴ്ചയെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു തേനീച്ചക്കൂട്. ജലപീരങ്കിയുപയോഗിച്ച് ഏറെ നേരം ശ്രമിച്ചതിന് ശേഷമാണ് തേനീച്ചകളെ ഒഴിവാക്കാന്‍ സാധിച്ചത്.

നേരത്തെ ടെക്നിക്കല്‍ തകരാര്‍ നേരിട്ടത് മൂലം വിമാനം ഒന്നര മണിക്കൂര്‍ താമസിച്ചിരുന്നു. ഇതുകൂടാതെയാണ് തേനീച്ചയെ ഒഴിപ്പിക്കാന്‍ ഒരുമണിക്കൂര്‍ എടുത്തത്. വിമാനത്തില്‍ പോയാല്‍ കൊല്‍ക്കത്തയില്‍ നിന്ന് അറുപത് മിനിറ്റ് മാത്രമാണ് അഗര്‍ത്തലയില്‍ എത്താന്‍ വേണ്ടതെന്നിരിക്കെയാണ് എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയത്. നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ വിമാനം പാര്‍ക്ക് ചെയ്ത ഇടത്ത് നിന്ന് റണ്‍വേയിലേക്ക് പുറപ്പെട്ടെങ്കിലും പൈലറ്റ് സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു.

ഇത് പരിഹരിച്ച ശേഷം വീണ്ടും യാത്ര തുടങ്ങിയപ്പോഴാണ് തേനീച്ചയുടെ ആക്രമണം. ആയിരക്കണക്കിന് തേനീച്ചകള്‍ ഒന്നിച്ച് കോക്പിറ്റ് ഗ്ലാസിലേക്ക് എത്തുകയായിരുന്നു. വിന്‍ഡ് സ്ക്രീന്‍ വൈപ്പറുകള്‍ ഉപയോഗിച്ച് ഇവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് എയര്‍പോര്‍ട്ടിലെ അഗ്നിശമന സേന ജലപീരങ്കി പ്രയോഗിച്ചത്. 136 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. 21.8 മില്യന്‍ യാത്രക്കാരാണ് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വര്‍ഷം തോറും ഉപയോഗിക്കുന്നത്. 

click me!