
ജയ്പുർ: അതിവേഗ പാതയിൽ കാര്‍ നിര്‍ത്തി ചെടികള്‍ മോഷ്ടിക്കുന്ന ദമ്പതികളുടെ വീഡിയോ വൈറൽ. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ദില്ലി - മുംബൈ എക്‌സ്‌പ്രസ് വേയിൽ ദമ്പതികൾ ചെടികൾ മോഷ്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്. ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് പതിഞ്ഞത്. ജൂലൈ 29 ന് വൈകുന്നേരം 5.36 നാണ് സംഭവം നടന്നത്.
ദൗസ ജില്ലയിലെ ആഭനേരി സർക്കിളിന് സമീപം ദില്ലി - മുംബൈ എക്‌സ്‌പ്രസ് വേയിൽ കറുത്ത സ്‌കോർപിയോ കാര്‍ നിര്‍ത്തി ഒരു യുവാവും യുവതിയും ഇറങ്ങി. തുടര്‍ന്ന് ഇവര്‍ റോഡരികിലുള്ള ചെടികള്‍ മോഷ്ടിക്കുകയായിരുന്നു. 11 ഓളം ചെടികളാണ് മുറിച്ചെടുത്ത് ഇവര്‍ വണ്ടിയിൽ കയറ്റിയത്. എക്സ്പ്രസ് വേയുടെ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നട്ട ചെടികളാണ് മോഷ്ടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കൺട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്ന സിസിടിവികളില്‍ ഇവരുടെ ചെടി മോഷണം കൃത്യമായി പതിഞ്ഞു.
ദേശീയ പാത അതോറിറ്റി ദൗസ ജില്ലയിലെ ബാൻഡികുയി പൊലീസ് സ്റ്റേഷനിൽ ചെടി മോഷണം പോയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസെടുക്കാൻ റീജിയണൽ ഓഫീസർ ഹരീഷ് ശർമ്മയും നിർദേശിച്ചു. പച്ചപ്പ് കൂട്ടാനും സൗന്ദര്യവത്കരണത്തിനുമായാണ് ചെടികള്‍ നടുന്നതെന്ന് എൻഎച്ച്എഐയുടെ പ്രോജക്ട് ഡയറക്ടർ സാഹിറാം പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ പച്ചപ്പ് കൂട്ടാൻ ശ്രമിക്കുമ്പോള്‍ ചിലര്‍ ചെടികള്‍ മോഷ്ടിക്കുകയാണ്. കാർ യാത്രക്കാർക്കെതിരെ ബാൻഡികുയി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ മാര്‍ച്ചിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി റോഡരികില്‍ വച്ചിരുന്ന പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കള്‍ ചെടി ചട്ടികള്‍ കടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam