
ഷിംല: ഹിമാചലിലെ ഷിംലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു. താമസക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിക്കുകയും കെട്ടിടത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. കെട്ടിടം ഇടിഞ്ഞുവീഴുന്ന 15 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഷിംല നഗരത്തിനടുത്തുള്ള മരഹ്‌വാഗ് ഗ്രാമത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
രാജ് കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് പൊളിഞ്ഞുവീണത്. കെട്ടിടത്തിന്റെ അടിസ്ഥാന തൂണുകൾക്ക് വിള്ളലുകൾ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. തുടർന്നാണ് താമസക്കാരെ ഒഴിപ്പിച്ചത്. അധികൃതരുടെയും വീട്ടുടമയുടെയും കൃത്യമായ ഇടപെടൽ കാരണമാണ് വലിയ അപകടമൊഴിവാക്കിയത്. കെട്ടിടത്തിലെ വിലപിടിപ്പുള്ള സാമഗ്രികളും ഒഴിപ്പിച്ചിരുന്നു. കെട്ടിടം തകർന്നതിനെത്തുടർന്ന് ധാമിയിലെ ഗവൺമെന്റ് ഡിഗ്രി കോളേജിലേക്ക് പോകുന്ന റോഡ് ഭാഗികമായി തകർന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു.
വീടിന് മുകളിലെ മലയോര മേഖലയിൽ മണ്ണെടുത്തിനെ തുടർന്നാണ് തൂണുകൾക്ക് വിള്ളലുണ്ടായതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (റൂറൽ) നിശാന്ത് വിശദീകരിച്ചു. തകർന്ന കെട്ടിടത്തിന്റെ പരിസരത്ത് ദിനേശ് കുമാർ എന്നയാളാണ് ഇപ്പോൾ വീട് പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam