
ശ്രീനഗര്‍: ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കശ്മീരിലെ ആറുവയസുകാരിയുടെ പരാതിയില്‍ പ്രതികരിച്ച് അധികാരികള്‍. ഞങ്ങള്‍ എന്ത് ചെയ്യും മോദി സാബ് എന്ന് പറഞ്ഞ് തന്റെ പഠനഭാരത്തെക്കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലാണ്. ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതിനെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പരാതിയില്‍ ഇടപെട്ടത്.
48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി. 'വളരെ മനോഹരമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറയ്ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകള്‍ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം' ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
ഏറെ രസകരമായിട്ടാണ് കൊച്ചുമിടുക്കിയുടെ സംസാരവും ശരീരഭാഷയുമെല്ലാം. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചയ്ക്ക് 2 മണി വരെ തുടരുമെന്നും ഇംഗ്ലീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം ഇതിനുള്ളില്‍ പഠിക്കണമെന്നുമാണ് കുഞ്ഞിന്റെ പരാതി.
'ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?...- ഏറെ നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു.
ശേഷം ഒരുപാട് സമ്മര്‍ദ്ദങ്ങളനുഭവിക്കുന്നവരെ പോലെ കൈകള്‍ കൊണ്ട് 'മടുത്തു' എന്ന ആംഗ്യവും. സെക്കന്‍ഡുകള്‍ നേരത്തെ നിശബ്ദതയ്ക്ക് പിന്നാലെ 'എന്തുചെയ്യാം' എന്നൊര ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞ് വീഡിയോ അവസാനിക്കുന്നു. ഈ വീഡിയോ ഏറെ ചര്‍ച്ചയായിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam