
കോട്ടയം: ജില്ലയിലെ ഏക മോഡൽ റസിഡൻഷ്യൽ സ്കൂൾ ആയ ഏറ്റുമാനൂര്‍ എം.ആർ.എസ് റസിഡൻഷ്യൽ സ്കൂളിൽ ജില്ലാ പൊലീസ് മേധാവിയുടെ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം വൈറലാകുന്നു. കുട്ടികളുടെ ആവശ്യപ്രകാരമാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് റസിഡൻഷ്യൽ സ്കൂള്‍ സന്ദര്‍ശിച്ച് കുട്ടികളുമായി സംസാരിക്കുകയും അവർക്ക് മധുരം നൽകുകയും ചെയ്തത്.
തന്റെ ബാല്യകാലം തമിഴ്നാട്ടിലെ ചെറിയ ഒരു ഗ്രാമത്തിൽ ആയിരുന്നുവെന്നും, അക്കാലത്ത് തന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് പഠനം തമാശയായിട്ടോ അല്ലെങ്കിൽ സമയം കളയുന്ന എന്തോ ആയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എന്റെ മാതാപിതാക്കൾ പഠനത്തിന് വളരെ പ്രാധാന്യം നൽകി. തമിഴ്നാടിലെ ഗവൺമെന്റ് കോച്ചിംഗ് സെന്ററിലാണ് സിവിൽ സർവീസിന് പഠിച്ചത്. ഈ കാലയളവിൽ പരിമിതമായ സൗകര്യങ്ങളാണ് ലഭിച്ചിരുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽപോലും ബുദ്ധിമുട്ട് നേരിട്ടു. ഇഷ്ടമുള്ള ഭക്ഷണമാണെങ്കിൽപോലും രണ്ടാമത് തരുന്നതിന് ആ സ്ഥാപനത്തിന് പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അവരോട് പരിഭവം തോന്നിയിരുന്നില്ല. കാരണം എന്റെ ലക്ഷ്യം സിവിൽ സർവീസ് പാസാകുക എന്നത് മാത്രമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിലെത്തിയതെന്നും നിങ്ങളും പഠിച്ച് മിടുക്കരാകണമെന്നും, വലിയ സൗകര്യങ്ങളല്ല, ഉള്ള സൗകര്യങ്ങളിൽ നിന്ന് നാം പഠിച്ച് മിടുക്കരാകുകയാണ് വേണ്ടതെന്നും എസ്. പി കുട്ടികളോട് പറഞ്ഞു.
ചടങ്ങില്‍ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി. ജോൺ, എം.ആർ.എസ് സ്കൂ ളിലെ ഹെഡ് മിസ്ട്രസ് ലത, അധ്യാപകരായ ജയൻ, നജീബ് എന്നിവരും 260 ഓളം കുട്ടികളും പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam