
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ പ്രഖ്യാപിച്ച കര്‍ഫ്യൂ മറികടന്ന് റോഡിലിറങ്ങിയ 'ഭീകര'നെ കണ്ട് ഭയന്ന് നാച്ചുകാരും പൊലീസും. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലെയിലാണ് സംഭവം. ചിലെയിലെ തീരദേശ ഗ്രാമമായ പൂര്‍ട്ടോ സിസിനെസിലെ റോഡിലാണ് ഒരു എലിഫന്‍റ് സീല്‍ എത്തിയത്. നിരത്തുകളിലൂടെ സീല്‍ ഇഴഞ്ഞ് നടക്കാനും ആളുകളെ ഭയപ്പെടുത്താനും തുടങ്ങി.
പ്രദേശത്തെ വീടുകളുടെ മുന്നിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. രണ്ട് ടണ്ണോളം ഭാരം വരുന്ന സീലാണ് കഴിഞ്ഞ ദിവസം കടലില്‍ നിന്ന് കരയില്‍ കയറി നാട്ടുകാരെ വിരട്ടിയത്. തിരികെ കടലിലേക്ക് അയ്ക്കാനുള്ള ശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്തെ കര്‍ഫ്യൂ അന്തരീക്ഷം താറുമാറായി. തീരത്ത് നിന്ന് എങ്ങനെയോ കരയില്‍ എത്തിയതാവും സീലെന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. സാധാരണ ഗതിയില്‍ കോളനികളായി താമസിക്കുന്ന സീലുകള്‍ തീരം വീട്ട് കരയിലേക്ക് കയറാറില്ല.
കരയില്‍ കയറി നാട്ടുകാര്‍ക്കും പൊലീസുകാരെയും ഭയപ്പെടുത്തി കണ്‍ഫ്യൂഷനടിച്ച് റോഡിലൂടെ ഇഴഞ്ഞ് നീങ്ങുന്ന സീലിന്‍റെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമാവുന്നത്. റോഡിലൂടെ ഏറെ ദൂരം മുന്നോട്ട് പോയ സീലിനെ ഒരുവിധത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ കടലിലെത്തിച്ചത്. ടാര്‍പോളിന്‍ ഉപയോഗിച്ചാണ് സീലിനെ പിടികൂടിയത്. ഇത്തരം സീലിനെ ആദ്യമായി കണ്ടതിന്‍റെഞെട്ടലിലായിരുന്നു പൂര്‍ട്ടോ സിസിനെസിലെ ആളുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam