
മുസാഫര്‍നഗര്‍: പിതാവ് ജയിലിലായതോടെ അമ്മ ഉപേക്ഷിച്ചു, തെരുവിലായ കുഞ്ഞ് കഴിയുന്നത് നായക്കൊപ്പം. കാഴ്ചയില്‍ ഒന്‍പതോ പത്തോ വയസുള്ള ബാലനാണ് അങ്കിത്. തെരുവില്‍ ബലൂണ്‍ വിറ്റാണ് ഉപജീവനത്തിനുള്ള വഴി അങ്കിത് കണ്ടെത്തുന്നത്. പിതാവ് ജയിലില്‍ ആണെന്നും മാതാവ് ഉപേക്ഷിച്ചെന്നും മാത്രമാണ് അങ്കിതിന് ഓര്‍മ്മയുള്ളത്. മുസാഫര്‍നഗറിലെ തെരുവിലെ ചായക്കടയിലും സഹായിയായി ജോലിയെടുക്കുകയാണ് അങ്കിത്.
കിട്ടുന്ന പണത്തില്‍ വാങ്ങുന്ന ഭക്ഷണം സദാസമയവും ഒപ്പമുള്ള ഡാനി എന്ന നായയ്ക്കും നല്‍കും അങ്കിത്. ഉറക്കവും ഡാനിയുടെ ഒപ്പം തെരുവില്‍ തന്നെ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അങ്കിതിന്‍റെ ജീവിതം ഇങ്ങനെ തന്നെയാണ്. കഴിഞ്ഞ ദിവസമാണ് അങ്കിത് നായയ്ക്കൊപ്പം ഒരു പുതപ്പിനുള്ളില്‍ കിടന്നുറങ്ങുന്നത് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ ചിത്രമെടുക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അങ്കിതിന്‍റെ കഥ പുറത്തറിയുന്നത്.
അടച്ചിട്ട കടമുറിയുടെ വരാന്തയില്‍ ഡാനിക്കൊപ്പം ഒരു പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലുള്ള അങ്കിതിന്‍റെ ചിത്രമാണ് വൈറലായത്. ചിത്രം ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുട്ടിയെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഒടുവില്‍ അങ്കിതിനെ കണ്ടെത്തുന്നത്. നിലവില്‍ മുസാഫര്‍ നഗര്‍ പൊലീസിന്‍റെ സംരക്ഷണത്തിലാണ് അങ്കിതും ഡാനിയുമുളളത്. നായ അങ്കിതിന്‍റെ പരിസരത്ത് നിന്ന് മാറാറില്ലെന്ന് അങ്കിത് ജോലി ചെയ്യുന്ന കടയുടെ ഉടമ പറയുന്നു.
നായക്കുള്ള പാല്‍ പോലും ആരില്‍ നിന്നും സൌജന്യമായി സ്വീകരിക്കാന് തയ്യാറല്ല അങ്കിത് എന്നാണ് ഇയാള്‍ വിശദമാക്കുന്നത്. അങ്കിതിന്‍റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഉള്ളത്. സമീപ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്തുന്നത് വരെ അങ്കിതിനെ സംരക്ഷണ ചുമതല ഷീലാ ദേവി എന്ന സ്ത്രീയെയാണ് പൊലീസ് ഏല്‍പ്പിച്ചിരിക്കുന്നത്. അങ്കിതിന് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam