
പാലക്കാട് : ആനകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു കൂട്ടരുണ്ടെങ്കിലും, കാട്ടിലും നാട്ടിലും ആനകൾക്ക് രക്ഷയില്ലെന്നതാണ് യാഥാർത്ഥ്യം. വിവിധ കാരണങ്ങളിൽ കഴിഞ്ഞ ആറുവർഷത്തിനിടെ 125 നാട്ടാനകളാണ് ചരിഞ്ഞത്. അതിക്രമങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ ആനകൾക്ക് സുരക്ഷിത താവളമൊരുക്കുകയെന്നതാണ് അന്താരാഷ്ട്ര ആന ദിനത്തിലെ സന്ദേശം.
കാട്ടിലലഞ്ഞ് നാടിറങ്ങി അപകടമുണ്ടാക്കുന്ന ആനകളും അപകടത്തിൽപെടുന്നവയിലുണ്ട്. വാരിക്കുഴിയിൽ വീണ് ചട്ടം പഠിച്ച ചില ആനകളുണ്ട്. മനുഷ്യ- മൃഗ സംഘർഷം ഓരോ ദിനവും കൂടിവരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തവണത്തെ ആനദിനം ആചരിക്കപ്പെടുന്നത്. ദിനാചരണത്തിലുപരി, കരയിലെ ഏറ്റവും വലിയ സസ്തനിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കാനുളള നടപടികൾക്ക് തുടക്കമിടാനാൻ ആഹ്വാനം ചെയ്യുകയാണ് ഇത്തവണത്തെ ആന ദിന സന്ദേശം. ആവാസ വ്യവസ്ഥയിലെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും കാട്ടാനകളുടെ ആയുസ് കുറച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം ഭക്ഷണം തേടി കാടുവിട്ടിറങ്ങുമ്പോൾ അപകടങ്ങൾ പതിവ്. ഗണ്യമായ രീതിയൽ കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറയുന്നെന്നാണ് കണക്ക്.
സംരക്ഷിച്ച് വളർത്തുന്നെന്ന് അവകാശപ്പെടുന്ന നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ശരാശരി ഓരോ വർഷവും 25 ആനകൾ ചരിയുന്നെന്നാണ് വിവരം. പരിപാലനത്തിലെ പാളിച്ചകൾ നയിക്കുന്നത് എരണ്ടകെട്ടിലേക്കും പാദ രോഗത്തിലേക്കും. അശാസ്ത്രീയമായ എഴുന്നളളത്തും ചട്ടംപഠിപ്പിക്കലുമാണ് മറ്റൊരു വില്ലൻ. ഒരു കമ്പത്തിലുപരി വരുമാനമാഗ്ഗം കൂടിയാണ് മലയാളിക്ക് ആന. ആനപ്രേമത്തിന് കച്ചവടക്കണ്ണ് വരുമ്പോൾ അപകടം കൂടുമെന്ന് ഓരോ ആനദിനവും ഓർമ്മപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam