ഹലാല്‍ വിവാദം; പിന്‍വലിച്ചെങ്കിലും വൈറലായി സന്ദീപ് ജി വാര്യരുടെ അഭിപ്രായ പ്രകടനം

By Web TeamFirst Published Dec 19, 2021, 3:17 PM IST
Highlights

കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മുന്നിട്ട് ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രചാരണം നടത്തിയ സമയത്തായിരുന്നു ഈ നിലപാടിനെ മറികടന്നുള്ള സന്ദീപ് ജി വാര്യരുടെ അഭിപ്രായ പ്രകടനം. വ്യക്തിപരമായ അഭിപ്രായമെന്ന നിലയിലായിരുന്നു സന്ദീപ് ജി വാര്യര്‍ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്ന് പ്രതികരിച്ചത്.

പലതരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്കും 2021 സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഹലാലുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണങ്ങള്‍. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന വക്താവ് കൂടിയായ സന്ദീപ് ജി വാര്യര്‍ നടത്തിയ പരാമര്‍ശം ബിജെപിക്കാരെ മാത്രമല്ല ഞെട്ടിച്ചത് കേരളത്തിലെ ബഹുസ്വര സമൂഹത്തെ കൂടിയായിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മുന്നിട്ട് ഹലാല്‍ ഭക്ഷണത്തിനെതിരെ പ്രചാരണം നടത്തിയ സമയത്തായിരുന്നു ഈ നിലപാടിനെ മറികടന്നുള്ള സന്ദീപ് ജി വാര്യരുടെ അഭിപ്രായ പ്രകടനം. വ്യക്തിപരമായ അഭിപ്രായമെന്ന നിലയിലായിരുന്നു സന്ദീപ് ജി വാര്യര്‍ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്ന് പ്രതികരിച്ചത്.

സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവുമെന്നും സന്ദീപ് ജി വാര്യര്‍ പറയുന്നു.  ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി , പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ , പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ... ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം . ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും, അത് എല്ലാവരും മനസ്സിലാക്കിയാൽ നല്ലതെന്നായിരുന്നു സന്ദീപ് ജി വാര്യരുടെ പ്രതികരണം.

ഇടത് വലത് ഭേദമില്ലാതെ നിരവധിപ്പേരാണ് സന്ദീപിന്‍റെ ഈ അഭിപ്രായ പ്രകടനത്തെ സ്വീകരിച്ചത്. അഭിപ്രായ പ്രകടനത്തേക്കുറിച്ച് ബിജെപിക്കുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നതോടെ പോസ്റ്റ് വലിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞതാണ് നിലപാട് എന്ന് പിന്നീട് സന്ദീപിന് തിരുത്തിപ്പറയേണ്ടി വന്നു. പോസ്റ്റിന് എതിരെ ബിജെപി നേതാക്കൾ രംഗത്തു വരികയും പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയും ചെയ്തതോടെയായിരുന്നു ഇത്.

തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹലാല്‍ ആക്കുന്നത് എങ്ങനെയാണെന്ന അവകാശവാദത്തോടെ നിരവധി വീഡിയോകള്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നതിനിടയിലായിരുന്നു ഏറെ വൈറലായി മാറിയ സന്ദീപിന്‍റെ കുറിപ്പ് എത്തിയത്. മതചടങ്ങിന്റെ ഭാഗമായി  ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ മതേതര സ്വഭാവത്തെ ഹനിക്കുന്ന രീതിയിലുള്ള വീഡിയോ പങ്കുവച്ചതോടെയാണ് ഹലാല്‍ വിവാദം സംസ്ഥാനത്ത് വീണ്ടും ചൂടേറിയ ചര്‍ച്ചയായത്. 

click me!