
മൊഹാലി (പഞ്ചാബ്) : ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ തിരക്കേറിയ മേളയിൽ കുട്ടികളടക്കം നിരവധി ആളുകളുമായി ഉയർന്ന ഉയരത്തിലുള്ള ഊഞ്ഞാൽ തകർന്നുവീണു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിംഗ് കറങ്ങുന്നതും പതുക്കെ കയറുന്നതും കാണാം. അത് പിന്നീട് ഉയരത്തിൽ നിർത്തി കറങ്ങുന്നത് തുടർന്നു. പക്ഷേ പതുക്കെ താഴേക്ക് ഇറങ്ങുന്നതിന് പകരം സ്വിംഗ് ഒറ്റയടിക്ക് താഴെ വന്ന് വീണ് തകരുകയായിരുന്നു. കുട്ടികളടക്കം നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി 9:15 ഓടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ പലരും കസേരയിൽ നിന്ന് തെറിച്ച് വീണു. വലിയ ശബ്ദത്തോടെയാണ് ഊഞ്ഞാൽ പൊട്ടിവീണത്. പരിഭ്രാന്തരായ കാണികകൾ ചിതറിയോടി. മേളയുടെ സംഘാടകർക്ക് സെപ്തംബർ 4 വരെ പരിപാടി സംഘടിപ്പിക്കാൻ അനുമതിയുണ്ടായിരുന്നു, എന്നിരുന്നാലും, സമയപരിധി നീട്ടുന്നത് അറിയിക്കുന്ന ഒരു ബോർഡ് സ്ഥലത്ത് സ്ഥാപിച്ചിരുന്നു, അതിൽ സെപ്റ്റംബർ 11 സമയപരിധിയായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഇതുവരെ ഞങ്ങൾക്ക് മനസ്സിലായത് ഷോ സംഘടിപ്പിക്കാൻ അവർക്ക് അനുമതിയുണ്ടായിരുന്നു എന്നാണ്. എന്നിരുന്നാലും, അവരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആരും രക്ഷപ്പെടില്ല. നിയമപ്രകാരം കർശന നടപടി സ്വീകരിക്കും," ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഹർസിമ്രാൻ സിംഗ് ബാൽ പറഞ്ഞു. പരിക്കേറ്റ 10-15 പേരെ മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആളുകൾ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം സ്ഥലത്ത് എത്താൻ വൈകിയതിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. മേളയിൽ ആംബുലൻസുകളൊന്നും ഉണ്ടായിരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് ചില അശ്രദ്ധയുണ്ടായതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam