വെള്ളത്തിൽ നിന്ന് രക്ഷിച്ച നായയെ കാണാൻ മാൻകുട്ടിയെത്തി, മുട്ടിയുരുമ്മിയും ഉമ്മവച്ചും സ്നേഹം പകർന്ന് ഇരുവ‍ർ

By Web TeamFirst Published Jun 17, 2021, 11:11 AM IST
Highlights

മരങ്ങൾക്കിടയിലേക്ക് ഓടിച്ചെന്ന അവൻ പെട്ടന്ന് നിന്നു. നോക്കിയപ്പോൾ അതേ മാൻ കുട്ടിയായിരുന്നു. തമ്മിൽ തമ്മിൽ മൂക്കുകൾ തൊട്ട് അവ‍ർ അവരുടെ ഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ആ മാൻ കുട്ടിയെ വിട്ടുപോരാനേ ഹാർലിക്ക് മനസ്സില്ലായിരുന്നു.

ഓമന മൃഗങ്ങൾ കാണാതെ പോകുന്നതും അവയെ കണ്ടുകിട്ടാൻ പരസ്യങ്ങളും അതുവഴി വാഗ്ദാനങ്ങളും നൽകുന്നതെല്ലാം ഇപ്പോൾ സർവ്വസാധാരണമാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ സമാനമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. തന്റെ വളർത്തുനായ ഹാ‍ർലിയെ കാണാതായതും കണ്ടുകിട്ടിയതുമായ കഥ റാൽഫ് ഡോൺ എന്നയാൾ പങ്കുവച്ചതാണ് പോസ്റ്റ്.

ആറ് കിലോമീറ്ററോളം ഹാർലിയെ തിരഞ്ഞ് റാൽഫ് നടന്നു. എവിടെ നിന്നും ഹാർലിയെ കണ്ടെത്താനായില്ല. അങ്ങനെ സമീപത്തെ ഒരു തടാകക്കരയിലെത്തിയപ്പോഴാണ് റാൽഫ് ആ കാഴ്ച കണ്ടത്. തന്റെ ഹാർലി ഒരു മാൻ കുട്ടിയുമായി നീന്തി കരയ്ക്കെത്താനുള്ള ശ്രമത്തിലാണ്. അവൻ മാൻ കുട്ടിയെ കടിച്ചെടുത്ത് നീന്തി നീന്തി കരയ്ക്കെത്തിയപ്പോഴാണ് മുങ്ങിപ്പോയ മാൻ കുട്ടിയെ ഹാർലി രക്ഷിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. 

എങ്ങനെയാണ് മാൻകുട്ടി വെള്ളത്തിൽ പോയതെന്നോ, ഇതെങ്ങനെ തന്റെ ആറ് വയസ്സുള്ള ഹാർലി കണ്ടുവെന്നോ റാൽഫിനറിയില്ല. സംഭവത്തിന്റെ ചിത്രങ്ങളോടെയാണ് റാൽഫ് ഫേസ്ബുക്കിൽ കുറിച്ചത്. അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന അത്രയും ആത്മാർത്ഥതയും സുരക്ഷിതവുമായാണ് ഹാർലി ആ മാൻ കു‍ഞ്ഞിനെ രക്ഷിച്ചത്. 

ഇതിനെല്ലാം പുറമെ റാൽഫിനെ ‍ഞെട്ടിച്ച മറ്റൊരു സംഭവാണ് അദ്ദേ​ഹം ഈ പോസ്റ്റിനൊപ്പം കുറിച്ചത്. ദിവസങ്ങൾ കഴിഞ്ഞുള്ള ഒരു പ്രഭാതത്തിൽ ഹാർലി ജനാലയിൽ നിന്ന് ജനാലയിലേക്ക് ഓടി പുറത്തുനോക്കി ബഹളം വച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് വാതിൽ തുറന്നതും അവൻ പുറത്തേക്ക് ഓടി. 

മരങ്ങൾക്കിടയിലേക്ക് ഓടിച്ചെന്ന അവൻ പെട്ടന്ന് നിന്നു. നോക്കിയപ്പോൾ അതേ മാൻ കുട്ടിയായിരുന്നു. തന്നെ രക്ഷപ്പെടുത്തിയ ഹാർലിയെ കാണാനെത്തിയതായിരുന്നു അത്. അവർ തമ്മിലുള്ള ആത്മബന്ധം കണ്ട് അത്ഭുതപ്പെട്ടുപോയെന്ന് റാൽഫ് പറയുന്നു. തമ്മിൽ തമ്മിൽ മൂക്കുകൾ തൊട്ട് അവ‍ർ അവരുടെ ഭാഷയിൽ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ആ മാൻ കുട്ടിയെ വിട്ടുപോരാനേ ഹാർലിക്ക് മനസ്സില്ലായിരുന്നു. അതിനെ നക്കി തുടച്ചും പറ്റിച്ചേർന്നും നടക്കുകയായിരുന്നു ഹാർലി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!