
ടോക്കിയോ: തീരത്തേക്ക് അടിഞ്ഞത് ആയിരക്കണക്കിന് ടണ്‍ മത്തി. കാരണമെന്താണെന്ന് തിരിച്ചറിയാതെ വന്നതോടെ ആശങ്കയിലായി നാട്ടുകാർ. വടക്കന്‍ ജപ്പാനിലെ ഹാക്കോഡേറ്റ് തീരത്തേക്കാണ് ടണ്‍ കണക്കിന് മത്തി ചത്തടിഞ്ഞത്. വ്യാഴാഴ്ച രാവിലെയോടെയാണ് പ്രതിഭാസം ശ്രദ്ധയിൽ പെട്ടത്. വൈകുന്നേരമായതോടെ തീരമാകെ വെള്ളി നിറത്തിലായതോടെ നാട്ടുകാർക്കും ആശങ്കയിലായി. തീരത്ത് നിന്ന് ഒരു കിലോമീറ്ററോളം നീളത്തിലാണ് മത്തിക്കൂട്ടം ചത്തടിഞ്ഞത്. ഇത്തരമൊരു സംഭവം ഇതിന് മുന്‍പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.
ചിലർ മത്സ്യം വാരിക്കൂട്ടിയെങ്കിലും ഇവ എന്ത് കാരണം കൊണ്ടാണ് ചത്തതെന്ന് വ്യക്തമാവാതെ വന്നതോടെ തീരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. തീരത്തടിഞ്ഞ മത്സ്യം ആഹാരമാക്കരുതെന്ന് ആരോഗ്യ വിദ്ധഗർ ഇതിനോടകം നിർദ്ദേശം നഷകിയിട്ടുണ്ട്. ഇത്തരം പ്രതിഭാസങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമാണെന്നാണ് ഹകോഡേറ്റ് മത്സ്യ വകുപ്പിലെ ഗവേഷകനായ ടകാഷി ഫ്യുജിയോക വിശദമാക്കുന്നത്. വലിയ മത്സ്യങ്ങൾ തുരത്തിയത് മൂലം കൂട്ടത്തോടെ കരയ്ക്കെത്തിയതാവാനുള്ള സാധ്യതകളുണ്ടെന്നാണ് ടകാഷി വിശദമാക്കുന്നത്. കൂട്ടത്തോടെ തീരത്തേക്ക് അടുത്തതിന് പിന്നാലെ ഓക്സിജന്‍ ലഭ്യത ഇല്ലാതെ വന്നതാവാം മത്തിക്കൂട്ടം ചത്തൊടുങ്ങാന്‍ കാരണമെന്നും ടകാഷി പ്രതികരിക്കുന്നുണ്ട്. സമുദ്ര ജലത്തിലെ താപനിലയിലുണ്ടായ വ്യതിയാനവും കൂട്ടത്തോടെ മത്സ്യം ചത്തൊടുങ്ങാന്‍ കാരണമായതായും നിരീക്ഷിക്കുന്നുണ്ട്.
അഴുകി തുടങ്ങിയ നിലയിലുള്ള മത്സ്യങ്ങളെ തീരത്ത് നിന്ന് കൂട്ടത്തോടെ മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് മത്സ്യ വകുപ്പ്. സെപ്തംബർ മാസത്തിൽ ഫ്രാന്‍സിലെ ബാര്‍ഡോയിൽ മത്തിയിൽ നിന്നുള്ള അപൂർവ്വ ഭക്ഷ്യവിഷബാധയേറ്റ് 32കാരി മരിച്ചിരുന്നു. വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ഭക്ഷണത്തിനും വൈനിനും പേരുകേട്ട ബാര്‍ഡോ. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ചവരാണ് ചികിത്സ തേടിയത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam