
തൃശ്ശൂര്‍: കടുത്ത കാലുവേദനയുമായി എത്തിയ രോഗിയെ അധിക്ഷേപിച്ച് ഡോക്ടര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മമ്മിയൂർ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്കെത്തിയ ദമ്പതികള്‍ക്കാണ് മോശം അനുഭവം ഉണ്ടായത്. ദയ ആശുപത്രിയിലെ വാസ്കുലർ സർജൻ ഡോ. റോയ് വർഗീസിനെതിരെയാണു പരാതിയുമായി രോഗിയുടെ കുടുംബം രംഗത്തുവന്നത്.
‘വിശ്രമം പാടില്ലെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ‘കെട്ടിയവൻ’ ബാറിൽ പോയി രണ്ടെണ്ണം അടിക്കൂ’ എന്നും ലെറ്റർപാഡിൽ കുറിപ്പെഴുതി നൽകിയെന്നാണ് പരാതി ഉയര്‍ന്നത്. കാലിൽ വേദനയുമായി എത്തിയ രോഗിയായ സ്ത്രീയോട് ആദ്യം ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എക്സറേ റിപ്പോര്‍ട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അസ്ഥിയിൽ വളവുള്ളതിനാൽ തനിക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും ഫിസിയോതെറപ്പി വിഭാഗത്തിൽ കാണാനും നിർദേശിച്ചു. എന്നാല്‍ ഇത് നിര്‍ദേശിച്ച് നല്‍കിയ കുറിപ്പിലാണ് അധിക്ഷേപകരമായ വാചകം എഴുതിയത് എന്നാണ് ആരോപണം.
ആശുപത്രിയുടെ വിശദീകരണം
ഇത് സംബന്ധിച്ച് തൃശ്ശൂരിലെ ദയ ആശുപത്രിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ബന്ധപ്പെട്ടപ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് ഡോ. റോയ് വർഗീസിന്‍റെ ഒ.പി സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ആശുപത്രിയിലെ കണ്‍സള്‍ട്ടസ് സര്‍ജനാണ് ഡോ. റോയ് വർഗീസ് അതിനാല്‍ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സാധിക്കില്ല. എങ്കിലും ഒരു രോഗിക്ക് ഇത്തരത്തില്‍ കുറിപ്പടി എഴുതി നല്‍കരുത് എന്ന് തന്നെയാണ് ആശുപത്രി നയമെന്നും അതിനാലാണ് നടപടി എടുത്തത് എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഡോ. റോയ് വർഗീസ് രോഗികളോട് വളരെ സരസമായി ഇടപെടുന്നയാളാണെന്നും. അദ്ദേഹത്തെയല്ലയിരുന്നു ശരിക്കും രോഗികള്‍ കാണേണ്ടിയിരുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്. ഫിസിഷ്യനെ കാണാന്‍ ഡോക്ടര്‍ കുറിപ്പില്‍ എഴുതിയ ശേഷമാണ് തമാശയായി പറഞ്ഞ കാര്യം കുറിപ്പില്‍ എഴുതിയത്. എന്നാല്‍ ദിവസങ്ങളോളം വേദനയില്‍ കഴിയുന്ന രോഗിക്കും ഭര്‍ത്താവിനും അത് ഉള്‍കൊള്ളാന്‍ സാധിക്കുമായിരുന്നില്ല. അത് ഡോക്ടര്‍ക്ക് വന്ന തെറ്റാണെന്ന് ആശുപത്രി കാണുന്നു. രോഗിയില്‍ നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam