
ബിൽത്ത് വെൽസ്: ഓഫീസ് ടേബിളിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ വൃത്തിയാക്കി വക്കുന്ന ആളെ കണ്ടെത്തിയപ്പോൾ അമ്പരന്ന് 75കാരനായ വന്യജീവി ഫോട്ടോഗ്രാഫർ. വെയിൽസിലെ ബിൽത്ത് വെൽസിലാണ് സംഭവം. ആവശ്യമില്ലാത്ത സാധനങ്ങൾ ഓഫീസ് ഷെഡിലെ വർക്ക് സ്റ്റേഷനിലെ ടേബിളിൽ പലയിടങ്ങളിൽ ചിതറിക്കിടക്കുന്നത് കണ്ട് രാത്രി ഉറങ്ങാന്‍ പോയാൽ രാവിലെ വരുമ്പോൾ കാണുക നടുവിലെ ചെറിയ ബോക്സിനുള്ളിൽ സാധനങ്ങൾ അടുക്കി വച്ച നിലയിലാണ്.
ഈ പ്രതിഭാസം പതിവായതോടെയാണ് ഇതിന് പിന്നിലുള്ള ആളെ കണ്ടെത്താനുള്ള ശ്രമം 75കാരനായ റോഡ്നി ഹോൾബ്രൂക്ക് ആരംഭിച്ചത്. ടേബിൾ വ്യക്തമാകുന്ന രിതിയിൽ നൈറ്റ് വിഷന്‍ ക്യാമറ സെറ്റ് ചെയ്ത് പോയ ഹോൾബ്രൂക്ക് അടുത്ത ദിവസം കണ്ടെത്തിയത് മഹാവൃത്തിക്കാരനായ ഒരു കുഞ്ഞെലിയെയാണ്. 2007ൽ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രമായ റാത്തറ്റൂയിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു നെറ്റ് വിഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. മാസങ്ങളായി തുടരുന്ന അപൂർവ്വ പ്രതിഭാസത്തിന് പിന്നിലെ നിഗൂഡതയ്ക്കാണ് അന്ത്യമാകുന്നതെന്നാണ് സംഭവത്തേക്കുറിച്ച് 75കാരന്‍ പറയുന്നത്.
മേശപ്പുറത്തെ ബോക്സിനുള്ളിൽ കിളികൾക്ക് നൽകുന്ന ഭക്ഷണ വസ്തുക്കളാണ് ആദ്യം അടുക്കി വച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പിന്നുകളും, നട്ടുകളും, ക്ലിപ്പുകളും, ചെറിയ ഗ്ലാസുകളുമടക്കമുള്ള വസ്തുക്കൾ അടുക്കി വച്ച നിലയിൽ കാണാന്‍ തുടങ്ങിയത്. തുണികളുടെ കഷ്ണങ്ങൾ, കോർക്കുകൾ, ബോൾട്ടുകൾ എന്നിങ്ങനെ ഉപേക്ഷിക്കുന്ന വസ്തുക്കൾ തിരികെ ടേബിളിലെത്തുമ്പോൾ തോന്നിയ അസ്വസ്ഥത അവസാനിപ്പിക്കാനാണ് നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം തുടങ്ങിയത്.
പ്രതിയെ കണ്ടെത്തിയതിന് പിന്നാലെ മനുപൂർവ്വം പല വസ്തുക്കളും ഒരു എലിയെ സംബന്ധിച്ച് വലുപ്പമുള്ള വസ്തുക്കളും പലയിടത്ത് ഉപേക്ഷിച്ച് പോയി നോക്കി എങ്കിലും പിറ്റേന്ന് അവയെല്ലാം ടേബിളിൽ കണ്ടെത്തിയെന്നാണ് 75കാരന്‍ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. അലക്ഷ്യമായി കിടക്കുന്ന ഒരു വസ്തുവും മുറിയെ അലങ്കോലമാക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച് തീരുമാനവുമായാണ് എലി വരുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന വീഡിയോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam