
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് രാജ്യത്തിന്റെ അന്തസ്സ് കണക്കിലെടുത്താണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്നം മൂലമാണ്. ചൈനയില്‍ താഴ്ന്ന പദവിയില്‍ ഉള്ളവരുമായാണ് മന്ത്രി ചര്‍ച്ച നടത്താനിരുന്നത്. ഇത് രാജ്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും വി.കെ.സിംഗ് പറഞ്ഞു.
ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കേരള സംഘത്തിന്റെ തലവന്‍ എന്ന നിലക്കായിരുന്നു നയതന്ത്ര പാസ്പോര്‍ട്ടിന് മന്ത്രി അനുമതി തേടിയത്. എന്നാല്‍ വ്യക്തമായ കാരണം പറയാതെ അനുമതി നിഷേധിച്ചു എന്ന അറിയിപ്പാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും മന്ത്രിയുടെ ഓഫീസിന് കിട്ടിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വിദേശകാര്യ മന്ത്രാലത്തിലെ ചൈനാ വിഭാഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam