
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് സിപിഐയെന്ന് വിടി ബല്‍റാം എംഎല്‍എ. മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രൂക്ഷ വിമര്‍ശനുമായി ബല്‍റാം രംഗത്തെത്തിയത്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും സിപിഐ നാലാം തവണയാണ് സഫീറിന്‍റെ കുടുംബത്തെ ആക്രമിക്കുന്നതെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും!
മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ സിപിഐ ക്രിമിനലുകള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.
കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam