
വയനാട്: ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം ഉയർന്ന കോൺഗ്രസ് നേതാവ് ഒ എം ജോർജ്ജിനെതിരെ നടപടി ഉണ്ടാകുമെന്ന് വയനാട് ഡിസിസി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം കെപിസിസിക്ക് സമർപ്പിക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം വീട്ടിൽ ജോലിക്ക് വന്ന പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ എം ജോർജ് ബലാത്സംഗം ചെയ്തെന്നാണ് പരാതി . പെൺകുട്ടിയെ ഇയാൾ ഒന്നര വർഷം പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു . ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ്‍ ലൈനിന്‍റെ സംരക്ഷണയിലാണ്. ഒ എം ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തുവന്നതോടെ ഒ എം ജോർജ് ഒളിവിലാണ്. കേസ് പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് കൈമാറും.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി ഉമ്മർ പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഒ എം ജോർജ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam