
ദോല്‍പൂര്‍: 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജസ്ഥാനിലെ ഈ ഗ്രാമത്തിലെ ഒരു വിവാഹം നടന്നു. ഗ്രാമവാസിയായ പവന്‍ കുമാറാണ് വിവാഹിതനായത്. ദോല്‍പൂരിലെ രാജ്ഘട്ട് ഗ്രാമവാസികള്‍ക്കത് ചരിത്രരമായ ഒരു ചടങ്ങായിരുന്നു ഇത്. നീണ്ട 22 വര്‍ഷങ്ങളായി ഇവിടെ വിവാഹങ്ങള്‍ നടക്കാറില്ല. 1996ന് ശേഷം ഗ്രാമത്തിലേക്ക് എത്തിയ വധുവിനെ അവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇത്രയും വര്‍ഷമായി ഇവിടെ വിവാഹം നടക്കാത്തതിന്‍റെ കാരണം കേട്ടാല്‍ ആരും അത്ഭുതപ്പെടില്ല. കാരണം വെള്ളവും വെളിച്ചവുമില്ലാത്ത വികസനം എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമത്തിലേക്ക് പെണ്ണിനെ അയക്കാന്‍ ആര് തയ്യാറാകും? ഇത് തന്നെയാണ് ഇവിടെയും കാരണം. ചെറു കൂരകളിലായി നാല്‍പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. വൈദ്യുതിയില്ല, റോഡ് ബന്ധമില്ല, അങ്ങനെ ഇവിടെയുള്ള പുരുഷന്‍മാരെല്ലാം അവിവാഹിതരായി തുടരുന്നു. അവസാനമായി വിവാഹം നടന്നത് 1996ലാണെന്നാണ് ഗ്രാമവാസികളുടെ ഓര്‍മ.
ദാരിദ്ര്യം പിടിച്ചടക്കിയ ഗ്രാമത്തില്‍ 300 പേരടങ്ങുന്ന ഗ്രാമവാസികള്‍ക്ക് ഉപ്പുവെള്ളം ലഭിക്കുന്ന പൈപ്പ് മാത്രമാണ് വെള്ളത്തിനുള്ള ഏക ആശ്രയം. വിദ്യാഭ്യാസത്തിനായി ഒരു പ്രൈമറി സ്കൂളാണ് ഗ്രാമത്തിലുള്ളത്. ഗ്രാമത്തിലുള്ള 125 സ്ത്രീകളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സ്വന്തം പേര് എഴുതാനെങ്കിലും അറിയുന്നത്. ടിവി, ഫ്രിഡ്ജ് തുടങ്ങിയവ ഇവര്‍ കണ്ടിട്ടുപോലുമില്ല. എന്തായാലും 22 വര്‍ഷത്തിന് ശേഷം ഒരു വിവാഹം നടന്നതിന്‍റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam