
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മുന്നിലെ സുരക്ഷാ കവാടത്തിനു നേര്‍ക്ക് കാര്‍ പാഞ്ഞുകയറിയ സംഭവം ഭീകരാക്രമണമെന്ന് സൂചന. അതിവേഗം പാഞ്ഞെത്തിയ കാറിടിച്ച് രണ്ട് വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരാള്‍ അറസ്റ്റിലായി. സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ സെല്ലാണ് സംഭവം അന്വേഷിക്കുന്നത്. പിടിയിലായ ഡ്രൈവര്‍ക്ക് ഭീകര ബന്ധമുണ്ടെന്നാണ് സൂചന.
ഒരു മണിക്കൂര്‍ മുമ്പാണ് പാര്‍ലമെന്റിനു പുറത്തുള്ള സുരക്ഷാ കവാടത്തിനു നേര്‍ക്ക് കാര്‍ അതിവേഗം ഇരച്ചുകയറിയത്. സുരക്ഷ ക്രമീകരണങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ നിന്നത്. രണ്ട് സൈക്കിള്‍ യാത്രികര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ കാര്‍ വലയം ചെയ്ത സുരക്ഷാ സൈനികര്‍ കാര്‍ ഡ്രൈവറെ പിടികൂടി. ഇയാളുടെ പശ്ചാത്തലവും മാനസിക നിലയും പരിശോധിച്ചു വരികയാണ്. അതിനിടെയാണ്, പൊലീസ വൃതങ്ങളെ ഉദ്ധരിച്ച് ഇയാള്‍ക്കെതിരെ ഭീകരതാ കുറ്റം ചുമത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ട്യൂബ് സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് സ്‌ക്വയര്‍, വിക്‌ടോറിയ ടവര്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി നിറത്തിലുള്ള കാര്‍ ആണ് ഇടിച്ചു കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബോധപൂര്‍വ്വം ഇടിച്ചു കയറ്റിയതതു പോലെയാണ് തോന്നിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam