
വയനാട്: വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് പതിവായ വയനാട്ടില്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടെ ആനക്കലിയില്‍ പൊലിഞ്ഞത് 52 ജീവനുകള്‍. കടുവ അടക്കമുള്ള മറ്റു വന്യമൃഗങ്ങളുടെ ആക്രമണങ്ങളിലും ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വനം വാച്ചര്‍ കരിയന്‍ കൂടി കൊല്ലപ്പെട്ടതോടെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മാത്രമം ഒരാഴ്ചക്കുള്ളില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
വയനാട് വന്യജീവി സങ്കേതം (വൈല്‍ഡ് ലൈഫ് ഡിവിഷന്‍) വയനാട് നോര്‍ത്ത് ഡിവിഷന്‍, സൗത്ത് ഡിവിഷന്‍ പരിധികളിലാണ് 2006 മുതല്‍ ഇതുവരെ 52 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ പലരും കാടിനെയും മൃഗങ്ങളെയും അടുത്തറിയുന്നവരായിരുന്നുവെന്നതും എടുത്തുപറയണം. ഇന്നലെ കൊല്ലപ്പെട്ട കരിയന്‍ വര്‍ഷങ്ങളായി വനം വാച്ചറാണ്. ആനകളുടെ സഞ്ചാരപാതകളും ആക്രമണ സ്വഭാവവും അറിയാമായിരുന്നിട്ടും ഇദ്ദേഹം ആനക്ക് മുമ്പിലകപ്പെടുകയായിരുന്നു. 2009 വരെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നു. 2006 മുതല്‍ 2009 വരെ ഓരോ വര്‍ഷവും ശരാശരി രണ്ട് പേര്‍ വീതമാണ് മരിച്ചത്. എന്നാല്‍ 2010 ആയപ്പോഴേക്കും ഈ കണക്ക് നാലായി. തൊട്ടടുത്ത വര്‍ഷം മരണസംഖ്യ ആറായി ഉയര്‍ന്നു. 2011 - 12 ല്‍ ഏഴുപേരാണ് ആനകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2013 - 14, 2015 വര്‍ഷങ്ങളില്‍ ആറുപേര്‍ വീതം മരിച്ചു. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാച്ചര്‍മാര്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്.
വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ ഗ്രാഫ് ഉയരവെ നഷ്ടപരിഹാരമല്ല, വന്യമൃഗങ്ങളില്‍ നിന്ന് രക്ഷക്കായി സ്ഥിരം സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം അഞ്ച് ലക്ഷം രൂപയാണ് കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് നിലവില്‍ നഷ്ടപരിഹാരം ലഭിക്കുന്നത്. ഇത് ഏഴുലക്ഷമാക്കി ഉയര്‍ത്തുമെന്ന് വനം മന്ത്രി പറഞ്ഞിരുന്നു.
കിടങ്ങും വൈദ്യുത വേലിയും ഒരുമിച്ചുള്ള ഇടങ്ങളില്‍ പോലും കാട്ടാനയെത്തുന്നുവെന്നാണ് ജനങ്ങളുടെ പരാതി. കിടങ്ങിലേക്ക് മണ്ണിടിച്ച് നിരപ്പാക്കിയും വലിയ മരത്തടികള്‍ വേലിയിലേക്ക് വലിച്ചെറിഞ്ഞുമാണ് ആക്രമണ സ്വാഭാവമുള്ള ഒറ്റയാനകള്‍ വഴിയൊരുക്കുന്നതെന്ന് പറയുന്നു. ഇത്തരത്തില്‍ അര്‍ധരാത്രിയോടെ കാടിറങ്ങുന്ന ആനകള്‍ നേരം നന്നേ വെളുക്കുന്നത് വരെ കൃഷിയിടങ്ങളിലും മറ്റും നശിപ്പിച്ച ശേഷമാണ് തിരിച്ചു പോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam