വൈപ്പിനിൽ ആൾക്കൂട്ടം  മർ‍ദ്ദിച്ച വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി

By Web DeskFirst Published Jan 31, 2018, 4:01 PM IST
Highlights

കൊച്ചി: വൈപ്പിനിൽ ആൾക്കൂട്ടം വളഞ്ഞിട്ട് മർ‍ദ്ദിച്ച വീട്ടമ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തലയിലേറ്റ പരുക്ക് സാരമായതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. തലയിലേറ്റ പരുക്ക് സാരമായതോടെയാണ് വീട്ടമ്മയെ മുനമ്പം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. 

മുഖം നീരുവെച്ച് വീർത്ത നിലയിലാണ്. മർദ്ദനത്തിൽ മൂക്കിന്‍റെ പാലത്തിനും പരുക്കേറ്റിട്ടുണ്ട്. ഉച്ചയോടെ ആശുപത്രിയിലെത്തിച്ച വീട്ടമ്മയെ സ്കാനിംഗിന് വിധേയയാക്കി. പരിശോധ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ ചിക്തസ നിശ്ചയിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് അറിഞ്ഞുകൊണ്ടാണ് അയൽക്കാർ ക്രൂരമായി മർദ്ദിച്ചതെന്ന് ഭർത്താവ് പീറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞ ദിവസം അറസ്റ്റിലായ പള്ളിപ്പുറം സ്വദേശികളായ ലിജി അഗസ്റ്റിൻ, മോളി സെബാസ്റ്റ്യൻ, ബീന ബിജു എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതിൽ ലിജി അഗസ്റ്റിനാണ് സ്ത്രീയെ ചട്ടുകം വച്ച് പൊള്ളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർക്കും എതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

സ്ത്രീയെ മർദ്ദിച്ച വീഡിയോ പരിശോധിച്ച ശേഷം മർദ്ദനത്തിൽ കൂടുപേർ പങ്കാളികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വനിത കമ്മീഷനും വർത്തകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ജില്ലാ പോലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അറിയിച്ചു.

click me!