ന്യൂഡൽഹി: സോഫ്റ്റ്വെയർ എൻജീനിയറായ യുവതിയെ അക്രമി പിന്തുടർന്ന് വെടിവെച്ച് കൊന്നു. നോയിഡയിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 6:45നാണ് സംഭവം. അപ്പാർട്ടമന്‍റിലെ പാർക്കിങ് ഏരിയയിലായിരുന്നു മൃതദേഹം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ഒരാള്‍ യുവതിയെ പിന്തുടര്‍ന്ന് വെടിവയ്ക്കുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ പതിഞ്ഞത്.
ശതാബ്ദി റെയിൽ വിഹാർ കോപ്ലക്സിലെ സെക്ടർ 62ലെ താമസക്കാരിയായ അഞ്ജലിയെ ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോഴാണ് അപാർട്ട്മെന്‍റിലെ പാർക്കിങ് ഏരിയയിൽ അഞ്ജലിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാർട്ട്മന്ററിലെ സി.സി.ടി.വി കാമറകളിൽ നടത്തിയ പരിശോധനയിൽ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ജലിയുടെ രക്ഷിതാക്കൾ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.