ആഗ്ര: ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി അറിയപ്പെടുന്ന താജ്മഹൽ ഉത്തർ പ്രദേശ് സർക്കാറിന്റെ ടൂറിസം ഭൂപടത്തിൽ നിന്നും പുറത്ത്. പകരം മധുര, അയോധ്യ, ഗൊരക്പൂർ ക്ഷേത്രങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമല്ലെന്ന് സമീപകാലത്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാജ്യം സന്ദർശിക്കുന്ന വിദേശ പ്രതിനിധികൾക്ക് താജ്മഹലിന്റെ മാതൃക സമ്മാനമായി നൽകുന്ന രീതിയെയും അദ്ദേഹം വിമർശിച്ചിരുന്നു.
യോഗി ആദിത്യനാഥ് സർക്കാറിന്റെ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാനായി പുറത്തിറക്കിയ ബുക്ലെറ്റിലാണ് താജ്മഹലിനെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം ഉൾപ്പെടുത്തിയ ഗോരഖ്പൂറിലെ ക്ഷേത്രം യോഗി മുഖ്യപുരോഹിതനായ ക്ഷേത്രമാണ്. ബുക്ക്ലെറ്റ് ടൂറിസം മന്ത്രി റീതാ ബഹുഗുണയാണ് പുറത്തിറക്കിയത്. നേരത്തെ 2017-18 വർഷത്തെ ബജറ്റിൽ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്നും താജ്മഹലിനെ യോഗി സർക്കാർ പുറത്താക്കിയിരുന്നു.
താജ്മഹലിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാർ സാംസ്കാരിക വൈവിധ്യത്തെ കൊട്ടിയടക്കുകയാണെന്ന്അക്കാദമീഷ്യൻമാർ, ചരിത്രകാരൻമാർ എന്നിവർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഇത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.