
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും രംഗത്തിറക്കി ബിജെപി. ഞായറാഴ്ച്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കേ രണ്ട് ദിവസത്തെ പര്യടനത്തിനായി യോഗി ഇന്ന് ത്രിപുരയിലെത്തിയിട്ടുണ്ട്.
മോദിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവരെല്ലാം പോയ ദിവസങ്ങളില്‍ സിപിഎമ്മിനേയും മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനേയും കടന്നാക്രമിച്ചു കൊണ്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തെങ്കിലും ഇവരേക്കാള്‍ സ്വാധീനം ജനങ്ങളില്‍ ചെലുത്താന്‍ യോഗിക്ക് സാധിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.
യുപിയിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി കൂടിയായ യോഗി നാഥ് വിഭാഗത്തിന്റെ ആത്മീയ നേതാവ് കൂടിയാണ്. ത്രിപുരയിലും ശക്തമായ ജനവിഭാഗമാണ് നാഥ്. സംസ്ഥാനത്തുള്ള 35 ലക്ഷം വോട്ടര്‍മാരില്‍ 10-12 ലക്ഷം പേരെങ്കിലും നാഥ് സമൂഹവുമായി ബന്ധപ്പെട്ടവരാണെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് പിന്നാക്ക ജാതി പദവി നല്‍കണമെന്ന് നാഥ് വിഭാഗം നേതാക്കള്‍ വളരെ കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം സര്‍ക്കാര്‍ ഇത് നിരാകരിക്കുകയാണ് ചെയ്തത്. ഈ വിഷയം യോഗിയുടെ സാന്നിധ്യം കൊണ്ട് ചര്‍ച്ചയാക്കി കൊണ്ടുവന്ന് നാഥ് സമൂഹത്തിന്റെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam