വിവാഹം വൈകുന്നതിനെക്കുറിച്ച് തിരക്കിയ ഗര്‍ഭിണിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു

By Web DeskFirst Published Feb 6, 2018, 3:36 PM IST
Highlights

ജക്കാര്‍ത്ത: വിവാഹിതനാകുന്നത് എപ്പോഴാണെന്ന് യുവാവിനോട് ചോദിച്ച ഗര്‍ഭിണിയെ കഴുത്തു ഞെരിച്ച കൊന്ന യുവാവ് പിടിയില്‍. അയല്‍ക്കാരിയെയാണ് ഇരുപത്തെട്ടുകാരനായ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നത്. വിവാഹം കഴിക്കുന്നില്ലേയെന്ന യുവതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ കുപിതനായതോടെയാണ് യുവാവ് കടും കൈ ചെയ്തതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും യുവാവ് വിവാഹിതനാകാത്തതെന്താണെന്ന് കൊല്ലപ്പെട്ട സ്ത്രീ ചോദിക്കുക പതിവായിരുന്നു. ഇതില്‍ അപമാനം സഹിക്കാനാവാതെയാണ് കൊലപാതകം. 

ഇന്തോനേഷ്യയിലെ കാംപങ് പാസില്‍ ജോങിലാണ് സംഭവം. ഫായിസ് നൂര്‍ദീന്‍ എന്ന ഇരുപത്തെട്ടുകാരനാണ് അയല്‍വാസിയും ഗര്‍ഭിണിയുമായ മുപ്പത്തിരണ്ടുകാരി ആയിഷയെ കൊല ചെയ്തത്. സുഹൃത്തുക്കളുടേയും കുടുംബാഗങ്ങളുടേയും മുന്നില്‍ വച്ച് ആയിഷ നൂര്‍ദീന്റെ വിവാഹം താമസിക്കുന്നതെന്താണെന്ന് തിരക്കി. കൂട്ടുകാര്‍ പരിഹസിച്ചപ്പോള്‍ കാര്യമായി പ്രതികരിക്കാതെ പോയ നൂര്‍ദീന്‍ പിന്നീട് ആയിഷയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്. 

ആയിഷയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും അപഹരിച്ച് ജക്കാര്‍ത്തയിലേയ്ക്ക് കടന്ന നൂര്‍ദീന്റെ ഏറെ പരിശ്രമത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാളുടെ കാലിന് വെടിയേറ്റു. കൊലപാതത്തിന് ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ ആയിഷയുടെ വീട്ടില്‍ ഉപേക്ഷിച്ച് പോയ ചെരിപ്പും വാച്ചുമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്. 
 

click me!