
ഭുവനേശ്വർ: മലയാളി ലോംഗ് ജംപ് താരം അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മലയാളി ലോംഗ് ജംപ് താരം ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റര്‍ ദൂരം ചാടിയാണ് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കൂടിയായ അൻസി സോജൻ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. ഇതോടെ ഈ ഇനത്തിലെ ദേശീയ കിരീടവും താരം സ്വന്തമാക്കി. 2004 ആഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സിന്‍റെ ഫൈനലിലായിരുന്നു അഞ്ജു 6.83 മീറ്റർ ചാടി ദേശീയ റെക്കോർഡിട്ടത്. ഒളിമ്പിക്സ് ലോംഗ് ജംപ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിക്കൊണ്ടായിരുന്നു അഞ്ജുവിന്‍റെ ചരിത്ര നേട്ടം.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച ഫോമിലായിരുന്നു ആന്‍സി.ആദ്യ ശ്രമംത്തില്‍ 6.73 മീറ്റർ ചാടിക്കൊണ്ട് അൻസി മികച്ച തുടക്കമിട്ടു. പിന്നീട് മുൻ ശ്രമങ്ങളിലെ പിഴവുകൾ തിരുത്തി അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തിലേക്ക് പറന്നിറങ്ങിയത്. തന്‍റെ അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി മത്സരം അവസാനിപ്പിച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിനും ആന്‍സി യോഗ്യത നേടി. ഫൗൾ ജമ്പുകൾ ഇല്ലാതെ മത്സരം പൂർത്തിയാക്കുക എന്നതായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും, അതിലൂടെ മികച്ചൊരു ദൂരം താണ്ടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അൻസി പ്രതികരിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ കടുത്ത വ്യക്തിഗത പ്രതിസന്ധികളിലൂടെയും കരിയറിലെ ഉയർച്ചതാഴ്ചകളിലൂടെയുമാണ് അൻസി കടന്നുപോയത്. ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കാരണം എനിക്ക് ശരീരഭാരം കുറയ്ക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഭക്ഷണ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വന്നു. കഠിനമായി പരിശീലിക്കുകയും ചെയ്തു. ഒരു മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ വലിയ ത്യാഗങ്ങളും അച്ചടക്കവും വേണമെന്ന് എനിക്കറിയാമായിരുന്നു. മികച്ചൊരു അത്‌ലറ്റാകണമെങ്കിൽ അതിനനുസരിച്ച് പരിശീലിക്കണമെന്ന് എന്‍റെ കോച്ച് അനൂപ് ജോസഫ് എപ്പോഴും പറയുമായിരുന്നു. ആ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇപ്പോൾ ട്രാക്കിൽ കാണുന്നതെന്നും ആന്‍സി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക