
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി സ്പെയിനിന്‍റെ കാർലോസ് അൽകാരസ്. ഫൈനലിലെ തകർപ്പൻ പോരാട്ടത്തിൽ ഇറ്റലിയുടെ യാനിക് സിന്നറിനെ തോൽപ്പിച്ചു. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമാണ് അൽകാരസ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. സ്കോർ: 4-6, 6-7, 6-4, 7-6, 7-6.
അൽകാരസിന്‍റെ അഞ്ചാ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്.
12 മിനിറ്റോളം നീണ്ട ഓപ്പണിങ് ഗെയിം യാനിക് സിന്നറാണ് വിജയിച്ചത്. ആദ്യ സെറ്റ് 6-4ന് വിജയിച്ച സിന്നർ അൽകാരസിനെ പ്രതിരോധത്തിലാക്കി. രണ്ടാം സെറ്റിന്‍റെ തുടക്കത്തിലും സിന്നറിനായിരുന്നു ആധിപത്യം. 3-0 എന്ന ഘട്ടത്തിൽ നിന്നും 5-5 എന്ന നിലയിലേക്ക് അൽകാരസ് പൊരുതിക്കയറി. രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ എത്തിയെങ്കിലും അതിലും സിന്നറുടെ ആധിപത്യം പ്രകടമായി.
മൂന്നാം സെറ്റിലൂടെ അൽകാരസ് തിരിച്ചുവരവ് നടത്തി. 4-6ന് അൽകാരസ് വിജയിച്ചു. നാലാം സെറ്റിന്‍റെ തുടക്കം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവിൽ 6-6 എന്ന നിലയിൽ ടൈ ബ്രേക്കിൽ എത്തിയെങ്കിലും വിട്ടുകൊടുക്കാൻ അൽകാരസ് തയ്യാറായില്ല. ടൈ ബ്രേക്കറിൽ അൽകാരസ് ജയിച്ചു. അഞ്ചാം സെറ്റിലും വീറോടെയുള്ള പോരാട്ടമായിരുന്നു. അഞ്ചാം സെറ്റിലും 6-6 എന്ന സ്കോറിൽ എത്തിയതോടെ ഫൈനലിലെ മൂന്നാം ടൈ ബ്രേക്ക്. ഈ ടൈ ബ്രേക്കിൽ 2-10ന് അൽകാരസ് ജയിച്ചതോടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അൽകാരസ് നിലനിർത്തി.