നിയമപോരാട്ടത്തില്‍ തോറ്റതിന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമന്യ ഇന്ന് ട്രാക്കിലിറങ്ങും. ഡയമണ്ട് ലീഗിലെ ദോഹ എഡിഷനിലാണ് സെമന്യ 800 മീറ്ററില്‍ മത്സരിക്കുക.
ദോഹ: കായിക തര്‍ക്ക പരിഹാര കോടതിയിലെ നിയമപോരാട്ടത്തില്‍ തോറ്റതിന് ശേഷം ആദ്യമായി ദക്ഷിണാഫ്രിക്കന്‍ താരം കാസ്റ്റര്‍ സെമന്യ ഇന്ന് ട്രാക്കിലിറങ്ങും. ഡയമണ്ട് ലീഗിലെ ദോഹ എഡിഷനിലാണ് സെമന്യ 800 മീറ്ററില്‍ മത്സരിക്കുക. ഫ്രാന്‍സിന്‍ നിയോന്‍സബ, ലിന്‍സി ഷാര്‍പ്പ് എന്നിവരാണ് ദോഹയിൽ സെമന്യയുടെ പ്രധാന എതിരാളികള്‍.
ഇന്ത്യന്‍ സമയം രാത്രി 10.37നാണ് സെമന്യയുടെ മത്സരം. 800 മീറ്ററില്‍ കഴിഞ്ഞ 29 മത്സരങ്ങളിലും സെമന്യ തോറ്റിട്ടില്ല.
പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലുള്ള വനിതാതാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം നടപ്പിലാകുന്നതിന് മുന്‍പ് സെമന്യയുടെ അവസാന മത്സരം ആകുമിത്. ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള മരുന്ന് കഴിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ ഇനി സെമന്യക്ക് മത്സരിക്കാനാകൂ.
കാസ്റ്റര്‍ സെമന്യ വിഷയത്തില്‍ കായികകോടതിയുടെ തീരുമാനം രാജ്യാന്തര അത് ലറ്റിക് ഫെഡറേഷന്‍ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ സ്വാഗതം ചെയ്തു. ഡയമണ്ട് ലീഗിന് മുന്നോടിയായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോയുടെ പ്രതികരണം.