എതിര്‍വശത്ത് വെയ്ല്‍സ്; ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിന്

By Web TeamFirst Published Jan 19, 2023, 1:35 PM IST
Highlights

പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഹാര്‍ദ്ദിക് സിംഗ്, അമിത് രോഹിദാസുമായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി.

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഗ്രൂപ്പ് ചാംപ്യന്മാരാകാന്‍ ലക്ഷ്യമിട്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ, വെയ്ല്‍സിനെ നേരിടും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. വമ്പന്‍ ജയം നേടിയാലും ഇംഗ്ലണ്ടിന്റെ മത്സരഫലം ആശ്രയിച്ചാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ടീമിന് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതയും രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ക്രോസ് ഓവര്‍ മത്സരത്തിലൂടെ യോഗ്യത ഉറപ്പാക്കുകയും വേണം. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.

പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനെ 2-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഹാര്‍ദ്ദിക് സിംഗ്, അമിത് രോഹിദാസുമായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി. മത്സരത്തില്‍ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പെനല്‍റ്റി സ്‌ട്രോക്ക് പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ അവസരമുണ്ടായിരുന്നു.

രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടുമായി ഇന്ത്യക്ക് സമനില വഴങ്ങേണ്ടിവന്നു. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യ 18 മിനിറ്റിനിടെ ആറ് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. ഇവയൊന്നും ഇംഗ്ലണ്ടിന് മുതലാക്കാന്‍ സാധിച്ചില്ല. ഇന്ത്യയാവട്ടെ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം അവസാനിക്കാന്‍ 12 സെക്കന്‍ഡുകള്‍ ഉള്ളപ്പോഴും ഇംഗ്ലണ്ടിന് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ പോസ്റ്റില്‍ തട്ടിമടങ്ങി.

ഇംഗ്ലണ്ട്, വെയ്ല്‍സിനെ തോല്‍പ്പിച്ചാണ് എത്തുന്നത്. എന്നാല്‍, സ്‌പെയ്ന്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ്. വെയ്ല്‍സിനെ 5-0ത്തിന്  തോല്‍പ്പിക്കാന്‍ അവര്‍ക്കായിരുന്നു. ഇന്നത്തെ മത്സരം സ്‌പെയ്ന്‍ ജയിച്ചാല്‍ അവര്‍ക്കും ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല, ഇഷാന്‍ കിഷന്‍റെ 'തമാശ'ക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍

click me!