പത്‌മ പുരസ്‌കാരം: ചരിത്രത്തിലാദ്യമായി വനിതാ താരങ്ങള്‍ക്ക് മാത്രം നാമനിര്‍ദേശം!

By Web TeamFirst Published Sep 12, 2019, 11:31 AM IST
Highlights

പത്‌മ പുരസ്‌കാരങ്ങള്‍ക്കായി ഒന്‍പത് വനിതാ കായിക താരങ്ങളുടെ പേരാണ് കായികമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്

ദില്ലി: ചരിത്രത്തിലാദ്യമായി വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പത്‌മ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക കേന്ദ്ര കായികമന്ത്രാലയം സമര്‍പ്പിച്ചു. ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പത്‌മവിഭൂഷന് നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് ഒരു വനിതാ താരത്തിന്‍റെ പേര് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

 

മേരി കോം 2006ല്‍ പദ്‌മശ്രീയും 2013ല്‍ പത്മഭൂഷനും നേടിയിരുന്നു. പത്മവിഭൂഷന്‍ പുരസ്‌കാരം ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായികതാരം എന്ന നേട്ടത്തിലെത്തും മേരി കോം. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്(2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(2008), പര്‍വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരി(2008) എന്നിവരാണ് നേരത്തെ പത്മവിഭൂഷന്‍ പരുസ്‌കാരം നേടിയ കായിക താരങ്ങള്‍. 

പത്‌മ പുരസ്‌കാരങ്ങള്‍ക്കായി ഒന്‍പത് കായിക താരങ്ങളുടെ പേരാണ് കായികമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പിവി സിന്ധുവിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മഭൂഷന് നാമനിര്‍ദേശമുണ്ട്. 2015ല്‍ പത്മശ്രീ നേടിയ സിന്ധുവിന്‍റെ പേര് 2017ലും പത്മഭൂഷന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.   

മറ്റ് ഏഴ് വനിതാ താരങ്ങളും പത്മശ്രീക്കായാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ടസഹോദരങ്ങള്‍ താഷി, നങ്ഷി മാലിക്ക് എന്നിവരുടെ പേരാണ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

click me!