Neeraj Chopra : ഇഷ്ടഭക്ഷണം വെജിറ്റബിള്‍ ബിരിയാണി, വിദ്യാര്‍ഥികളുമായി സംവദിച്ച് നീരജ് ചോപ്ര

By Web TeamFirst Published Dec 4, 2021, 8:00 PM IST
Highlights

കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയ നീരജ് ചോപ്ര ഇഷ്ടഭക്ഷണമേതെന്ന ചോദ്യത്തിനും മറുപടി നല്‍കി. വെജിറ്റബിള്‍ ബിരിയാണ് ആണ് തന്‍റെ ഇഷ്ടഭക്ഷണമെന്നും വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാന്‍ ഇഷ്ടമാണെന്നും നീരജ് പറഞ്ഞു. അധികം മസാല ചേര്‍ക്കാതെ തയാറാക്കുന്ന വെജിറ്റബിള്‍ ബിരിയാണി തൈര് കൂട്ടി കഴിക്കുന്നത് ഉത്തമമാണെന്നും നീരജ് പറഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ 75 സ്കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളുമായി സംവദിച്ച് ടോക്കിയോ ഒളിംപിക്സിലെ(Tokyo Olympics) ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra). സന്തുലിത ആഹാര ക്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി((PM Narendra Modi)) ആഹ്വാനമനുസരിച്ച് അഹമ്മദാബാദിലെ സന്‍സ്കര്‍ധാം സ്കൂളില്‍ (Sanskardham School)  സന്ദര്‍ശനത്തിയ നീരജ് കുട്ടികള്‍ക്കൊപ്പം ജാവലിന്‍ എറിഞ്ഞു അമ്പെയ്തും ഹാന്‍ഡ് ബോള്‍ കളിച്ചും അവരെ കൈയിലെടുത്തു. ഗുജറാതാത്തിലെ 75 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയിയെ നേരില്‍ കാണാനെത്തിയത്.

കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയ നീരജ് ചോപ്ര ഇഷ്ടഭക്ഷണമേതെന്ന ചോദ്യത്തിനും മറുപടി നല്‍കി. വെജിറ്റബിള്‍ ബിരിയാണ് ആണ് തന്‍റെ ഇഷ്ടഭക്ഷണമെന്നും വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കാന്‍ ഇഷ്ടമാണെന്നും നീരജ് പറഞ്ഞു. അധികം മസാല ചേര്‍ക്കാതെ തയാറാക്കുന്ന വെജിറ്റബിള്‍ ബിരിയാണി തൈര് കൂട്ടി കഴിക്കുന്നത് ഉത്തമമാണെന്നും നീരജ് പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണമാണെന്നതിന് പുറമെ പച്ചക്കറികളുടെയും കാര്‍ബോ ഹൈഡ്രേറ്റിന്‍റെയും ശരിയായ മിശ്രണമാണ് വെജിറ്റബിള്‍ ബിരിയാണി എന്നും നീരജ് വ്യക്തമാക്കി. പാചകം ചെയ്യുന്നത് പരിശീലനത്തിന്‍റെ കാഠിന്യത്തില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും  മാറി നില്‍ക്കാന്‍ സഹായിക്കുന്നുണ്ടെന്നും നീരജ് പറഞ്ഞു.

ഫിറ്റ് ഇന്ത്യ ക്വിസിനെക്കുറിച്ചും നീരജ് വാചാലനായി. ചില ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ നല്‍കിയ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തില്‍ അവര്‍ക്ക് അപാരമായ അറിവുണ്ടെന്നും പറഞ്ഞ നീരജ് ശരിയായ അച്ചടക്കവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ഇവര്‍ക്കെല്ലാം ഉയരങ്ങള്‍ താണ്ടാനാവുമെന്നും വ്യക്തമാക്കി. നേരത്തെ നടന്ന ചടങ്ങില്‍  സന്‍സ്കര്‍ധാം എഡ്യുക്കേഷണല്‍ സൊസൈറ്റി നീരജിനെ ആദരിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ്(Azadi ka Amrit Mahotsav) ചടങ്ങില്‍ പങ്കെടുക്കവെയാണ് ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞത്.

സന്തുലിത ആഹാര ക്രമത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് ദേശീയ കായിക-യുവജന ക്ഷേമ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങള്‍ രാജ്യത്തെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളെ നേരില്‍ക്കാണാനെത്തുന്നത്.  ചോപ്രക്ക് പുറമെ തരുണ്‍ദീപ് റായ്(ആര്‍ച്ചറി), സാര്‍ത്ഥക് ബാംബ്രി(അത്‌ലറ്റിക്സ്), സുശീല ദേവി(ജൂഡോ), കെ സിഗ ഗണപതി, വരുണ്‍ ഥാക്കര്‍(സെയ്‌ലിംഗ്) എന്നിവര്‍ വരുന്ന രണ്ട് മാസം രാജ്യത്തെ വിവിധ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തുക.

click me!