പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നീരജിന്റെ ജാവലിന്

By Web TeamFirst Published Oct 8, 2021, 12:50 PM IST
Highlights

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജിന്റെ ജാവലിനാണിത്. ഒന്നര കോടിക്കാണ് താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജാവലിന്‍ വിറ്റുപോയത്. ലേലം ഇന്നലെ അവസാനിച്ചിരുന്നു. 
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിനോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ചത് നീരജ് ചോപ്രയുടെ ജാവലിന്. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച നീരജിന്റെ ജാവലിനാണിത്. ഒന്നര കോടിക്കാണ് താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജാവലിന്‍ വിറ്റുപോയത്. ലേലം ഇന്നലെ അവസാനിച്ചിരുന്നു. 

പ്രധാമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളാണ് ലേലത്തിന് വെക്കുന്നത്. ആദ്യമായി ഒളിംപിക് ഫെന്‍സിംഗില്‍ ഇന്ത്യന്‍ സാന്നിധ്യമായ ഭവാനി ദേവിയുടെ വാളിന് 1.25 കോടി ലഭിച്ചു. ചുവന്ന പിടിയുള്ള വാളില്‍ താരത്തിന്റെ കയ്യൊപ്പുണ്ട്. പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച സുമിത് ആന്റിലിന്റെ ജാവലിന് 1.0002 കോടിയാണ് കിട്ടിയത്. ഒരു കോടിയായിരുന്നു അടിസ്ഥാന വില. ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ലൊവ്‌ലിന ബോഗോഗെയ്‌നിന്റെ ഗ്ലൗസിന് 91 ലക്ഷവും ലഭിച്ചു. 80 ലക്ഷമായിരുന്നു അടിസ്ഥാന വില

ഒളിംപിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സ്വര്‍ണമായിരുന്നു നീരജിന്റേത്. ചരിത്രമെഡല്‍ സമ്മാനിച്ച ജാവലിന് ഒരു കോടിയായിരുന്നു അടിസ്ഥാന വില. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ റാക്കറ്റായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. തുടര്‍ച്ചയായി രണ്ട് ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് സിന്ധു. തന്റെ റാക്കറ്റ് ഉള്‍പ്പെട്ട കിറ്റാണ് സിന്ധു പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. സിന്ധുവിന്റെ ഒപ്പുപതിഞ്ഞ സമ്മാനത്തിന് അടിസ്ഥാന വില 80 ലക്ഷമായിരുന്നു. 

ടോക്യോ പാരാലിംപിക്സ് പുരുഷ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ കൃഷ്ണ സാഗര്‍ ഒപ്പിട്ട റാക്കറ്റും പ്രധാന ആകര്‍ഷണമാണ്. പാരാലിംപിക്സിലെ ഷൂട്ടിംഗ് താരം അവാനി ലഖേര ധരിച്ച ടീ ഷര്‍ട്ടിന്റെ അടിസ്ഥാന വില 15 ലക്ഷമായിരുന്നു.

click me!