'ഞാനെതിര്‍ത്താലും ആര് കേള്‍ക്കാന്‍', പൗരത്വ ബില്ലിനെ പിന്തുണച്ചതില്‍ വിശദീകരണവുമായി മേരി കോം

By Web TeamFirst Published Dec 13, 2019, 6:32 PM IST
Highlights

ഇത് വളരെ പ്രധാനപ്പെട്ടൊരു ബില്ലാണ്. കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എനിക്ക് സഭയില്‍ എത്താതിരിക്കാനാവില്ലല്ലോ. എനിക്കറിയാമായിരുന്നു ഞാനെതിര്‍ത്താലും ഈ ബില്ല് പാസാവുമെന്ന്

ദില്ലി: പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ ന്യയീകരിച്ച് ബോക്സിംഗില്‍ ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി കോം. രാജ്യസഭാംഗം കൂടിയായ മേരി കോം ബുധനാഴ്ച രാജ്യസഭയിലെത്തി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള  കാരണങ്ങള്‍ മേരി കോം വ്യക്തമാക്കിയത്.

ഇത് വളരെ പ്രധാനപ്പെട്ടൊരു ബില്ലാണ്. കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എനിക്ക് സഭയില്‍ എത്താതിരിക്കാനാവില്ലല്ലോ. എനിക്കറിയാമായിരുന്നു ഞാനെതിര്‍ത്താലും ഈ ബില്ല് പാസാവുമെന്ന്. എന്റെ അഭിപ്രായത്തിന് അതില്‍ വലിയ പങ്കൊന്നുമില്ല. അതൊന്നും എന്റെ കൈയിലുള്ള  കാര്യവുമല്ല. സര്‍ക്കാരും മറ്റെല്ലാവരും പിന്തുണക്കുമ്പോള്‍ ഞാനും ബില്ലിനെ പിന്തുണച്ചു.
 
സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുമെന്ന് ഉറപ്പാണ്. ഞാന്‍ അപേക്ഷിച്ചാലും പൗരത്വ ബില്ല് അവര്‍ പിന്‍വലിക്കാന്‍ പോവുന്നില്ല. ഈ ഘട്ടത്തില്‍ ഇത് നിര്‍ത്തിവെക്കാനും കഴിയില്ല. കാരണം തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ  അതിനെ പിന്തുണക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു.

ഞാനിപ്പോഴും ഒരു രാഷ്ട്രീയക്കാരിയല്ല, കായികതാരം മാത്രമാണ്. എന്താണ് വേണ്ടതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ടോക്കിയോ ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണം നേടണമെന്നായിരിക്കും എന്റെ മറുപടി-മേരി കോം പറഞ്ഞു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ നേരത്തെ രംഗത്തുവന്നിരുന്നു.

click me!