ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത 10 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒഡീഷ

By Web TeamFirst Published Aug 18, 2021, 11:00 AM IST
Highlights

ഒഡീഷയുടെ തീരുമാനം അത്ഭൂതകരമാണെന്നും താരങ്ങളെ പിന്തുണയ്ക്കുന്നതിന് നന്ദി പറയുന്നതായും മലയാളി താരം പി ആര്‍ ശ്രീജേഷ് ട്വീറ്റ് ചെയ്തു. ശ്രീജേഷ് അടക്കം താരങ്ങള്‍ക്ക് 10 ലക്ഷം വീതവും പരിശീലകര്‍ക്ക് 5 ലക്ഷവും ഒഡീഷ സർക്കാർ പാരിതോഷികം നല്‍കിയിരുന്നു.

ഭുബനേശ്വര്‍: ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത 10 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒഡീഷ സർക്കാർ. അടുത്ത 10 വർഷത്തേക്ക് പുരുഷ വനിതാ ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. ഹോക്കി താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 more years …… wow !!Odisha always surprise us…😎Thank you very much Naveen Patnaik sir for extending the sponsorship 🙏 #10 pic.twitter.com/KzCTPzVmCy

— sreejesh p r (@16Sreejesh)

ഒഡീഷയുടെ തീരുമാനം അത്ഭൂതകരമാണെന്നും താരങ്ങളെ പിന്തുണയ്ക്കുന്നതിന് നന്ദി പറയുന്നതായും മലയാളി താരം പി ആര്‍ ശ്രീജേഷ് ട്വീറ്റ് ചെയ്തു.ശ്രീജേഷ് അടക്കം താരങ്ങള്‍ക്ക് 10 ലക്ഷം വീതവും പരിശീലകര്‍ക്ക് 5 ലക്ഷവും ഒഡീഷ സർക്കാർ പാരിതോഷികം നല്‍കിയിരുന്നു.

Glad to felicitate the Indian Women’s and Men's Hockey teams after their historic feat in . Proud of the Hockey Olympians for their achievement. May the remarkable journey inspire many others to embrace sports and bring laurels for the country. pic.twitter.com/HSg4ZQfduK

— Naveen Patnaik (@Naveen_Odisha)

2018ലാണ് 150 കോടി രൂപ മുടക്കി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ  സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. സഹാറയുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഹോക്കി ഇന്ത്യയുമായി അഞ്ച് വര്‍ഷത്തെ കരാറിലായിരുന്നു ഒഡീഷ ഒപ്പുവെച്ചത്. ജൂനിയര്‍ ടീമിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് ഒഡീഷ ഏറ്റെടുത്തിരുന്നു.

ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാന സര്‍ക്കാര്‍ ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത്.പട്‌നായിക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഹോക്കിയോട് അദ്ദേഹത്തിന് പ്രത്യേക താല്‍പര്യം തന്നെ. തന്റെ കുട്ടികാലത്ത് സ്‌കൂള്‍ തലത്തില്‍ ഹോക്കി കളിക്കുമായിരുന്നു പട്‌നായിക്. ഈ താല്‍പര്യമാണ് അദ്ദേഹത്തെ ഹോക്കിയെ ജനപ്രിയമാക്കാന്‍ പ്രേരിപ്പിക്കുന്നതും.

ഹോക്കിയില്‍ വിശാലമായ പാരമ്പര്യമുള്ള സംസ്ഥാനമാണ് ഒഡീഷ.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലിപ് ടര്‍ക്കി, പ്രതിരോധതാരം ലസാറസ് ബര്‍ള, ഇഗ്നെസ് ടര്‍ക്കി തുടങ്ങിവര്‍ ഒഡീഷയുടെ സംഭാവനയാണ്. വനിതകളുടെ പട്ടികയെടുത്താല്‍ ജ്യോതി സുനിത കുള്ളു മുന്‍നിരയിലുണ്ട്. ടോക്യോ ഒളിംപിക്‌സില്‍ കളിച്ച അമിത് രോഹിദാസ്, ബിരേന്ദ്ര ലക്ര എന്നിവര്‍ ഒഡീഷക്കാരാണ്. വനിതാ ടീമില്‍ കളിക്കുന്ന ദീപ് ഗ്രേസ് എക്ക, നമിത തോപ്പോ എന്നിവരും ഒഡീഷക്കാര്‍.

ഹോക്കിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഒഡീഷ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. കലിംഗ സ്‌റ്റേഡിയം അതിന്റെ തെളിവാണ്. 2014 ചാംപ്യന്‍സ് ട്രോഫി, ലോക ഹോക്കി ലീഗ്, 2018 ലോകകപ്പും ഇവിടെയാണ് നടന്നത്. 2012വരെ ഹോക്കിക്ക് സ്വന്തമായി ഒരു സ്റ്റേഡിയം പോലും ഇല്ലായിരുന്ന ഒഡീഷയില്‍ 2003ല്‍ ഹോക്കി ഒഡീഷ പ്രമോഷന്‍ കൗണ്‍സില്‍ ബോര്‍ഡ് ചെയര്‍മാനായി ദിലീപ് ടര്‍ക്കി വരുന്നതോടെയാണ് വലിയ മാറ്റം കണ്ട് തുടങ്ങിയത്.

ഇന്ന് ഇന്ത്യന്‍ ഹോക്കിയുടെ ആസ്ഥാനമാണ് ഒഡീഷ. 2023ലെ ഹോക്കി ലോകകപ്പിനും ഒഡീഷയാണ് വേദിയാകുന്നത്. ഭുപനേശ്വറിലും റൂര്‍കെലയിലുമായിരിക്കും മത്സരങ്ങള്‍. റൂര്‍കെലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഹോക്കി സ്‌റ്റേഡിയത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമായിരിക്കും അത്. 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 356.38 കോടിയാണ് ചെലവ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!