തൊട്ടുപിന്നാലെ ഹാർദിക് സിംഗും അഭിഷേകും ചേർന്നൊരുക്കിയ മികച്ച മുന്നേറ്റത്തിനൊടുവിൽ ദിൽപ്രീത് സിംഗ് പന്ത് വലയിലാക്കിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി

ആംസ്റ്റൽവീൻ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനോട് 2-4 നാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ 2-1 എന്ന നിലയിൽ മുന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയിലെ പ്രതിരോധത്തിലെ പിഴവുകൾ കാരണം ഇന്ത്യ തോൽവി വഴങ്ങിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിച്ചു. നിക്കോളാസ് ബാന്ദുറാക്കിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്‍റെ തകർപ്പൻ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി (1-1).

തൊട്ടുപിന്നാലെ ഹാർദിക് സിംഗും അഭിഷേകും ചേർന്നൊരുക്കിയ മികച്ച മുന്നേറ്റത്തിനൊടുവിൽ ദിൽപ്രീത് സിംഗ് പന്ത് വലയിലാക്കിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാൽ ഇടവേളയ്ക്ക് ശേഷം കളി പൂർണ്ണമായും ഇംഗ്ലണ്ടിന്‍റെ കൈകളിലായി. 39-ാം മിനിറ്റിൽ സ്റ്റുവർട്ട് റഷ്മിയറിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി (2-2). 44-ാം മിനിറ്റിൽ ഹെൻറി ക്രോഫ്റ്റ് തങ്ങളുടെ മൂന്നാം ഗോൾ നേടിയതോടെ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി.

Scroll to load tweet…

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല. ഇതിനിടെ നീലകണ്ഠ ശർമ്മ മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. ഈ അവസരം മുതലാക്കി പെനാൽറ്റി കോർണറിലൂടെ ബാന്ദുറാക്ക് തന്‍റെ രണ്ടാം ഗോളും തികച്ചതോടെ ഇംഗ്ലണ്ട് 4-2ന്‍റെ വിജയം ഉറപ്പിച്ചു.

അടുത്ത മത്സരം പാകിസ്ഥാനെതിരെ

തോൽവിയോടെ ഇന്ത്യയുടെ രണ്ടാം റൗണ്ട് യോഗ്യത സങ്കീർണ്ണമായിരിക്കുകയാണ്. ഓഗസ്റ്റ് 19-ന് പാകിസ്ഥാനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കാൻ സാധിക്കൂ. പ്രതിരോധ നിരയിലെ പോരായ്മകൾ തുറന്നുകാട്ടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പരാജയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക