
മിലാൻ: ശീതകാല ഒളിമ്പിക്സ് വേദിയായ ഇറ്റലിയിലെ മിലാൻ-കോർട്ടിനയിൽ അപ്രതീക്ഷിത പ്രതിസന്ധി. അത്‌ലറ്റുകൾക്കായി വില്ലേജിൽ സൗജന്യമായി വിതരണം ചെയ്യാൻ കരുതിയിരുന്ന 10,000 കോണ്ടം പാക്കറ്റുകൾ മത്സരങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നുപോയി. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നത് സംഘാടകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
2024 പാരിസ് ഒളിമ്പിക്സുമായി താരതമ്യം ചെയ്യുമ്പോൾ മിലാനിലെ കോര്‍ട്ടിനയിലുള്ള ഒളിമ്പിക്സ് വില്ലേജിലെ സജ്ജീകരണങ്ങൾ കുറവാണെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. പാരിസിൽ 10,500 താരങ്ങൾക്കായി രണ്ട് ലക്ഷത്തിലധികം കോണ്ടം പാക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാൽ മിലാനിൽ 2900ത്തോളം കായിക താരങ്ങള്‍ക്കായി വെറും 9700 പാക്കറ്റുകൾ മാത്രം വിതരണം ചെയ്തതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
താരങ്ങൾ ആഴ്ചകളോളം ഒരേ ക്യാമ്പിൽ ഒരുമിച്ച് താമസിക്കുന്നതിനാൽ, സുരക്ഷിതമായ ശാരീരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായി പതിറ്റാണ്ടുകളായി ഒളിമ്പിക് വില്ലേജുകളിൽ കോണ്ടം വിതരണം ചെയ്യാറുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പഴയ രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെയാണ് ആവശ്യം വർദ്ധിച്ചത്.
സ്റ്റോക്ക് തീർന്നതോടെ അത്‌ലറ്റുകൾക്കിടയിൽ ഉണ്ടായ പരാതികൾ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്റ്റോക്ക് ഉടന്‍ എത്തിക്കുമെന്നും ഒളിമ്പിക്സ് അവസാനിക്കുന്നത് വരെ വിതരണം തുടരുമെന്നും സംഘാടക സമിതി ഉറപ്പുനൽകി. എങ്കിലും, കൃത്യമായ ആസൂണം ഇല്ലാത്തതിനാൽ ഉണ്ടായ പ്രതിസന്ധി ഒളിമ്പിക്സ് വേദികളിലെ പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക