'ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം'; വെള്ളിത്തിളക്കത്തില്‍ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Published : Jul 24, 2022, 09:54 AM ISTUpdated : Jul 24, 2022, 10:08 AM IST
'ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷം'; വെള്ളിത്തിളക്കത്തില്‍ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Synopsis

ഒളിംപിക്‌സ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്ന നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലാണ് കരസ്ഥമാക്കിയത്

ഒറിഗോണ്‍: ടോക്കിയോ ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും(World Athletics Championship 2022) മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ(Neeraj Chopra) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്‍റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്, വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

ഒളിംപിക്‌സ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്ന നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ഇതിന് മുമ്പ് ലോംഗ്‌ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്‌സിലും ലോക മീറ്റിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന നേട്ടം നീരജ് ചോപ്രയ്‌ക്ക് സ്വന്തമായി. 

ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരില്‍ വിവിധ റൗണ്ടുകളില്‍ പ്രകടനം മെച്ചപ്പെടുത്തി നീരജ് വെള്ളിയിലേക്ക് ജാവലിന്‍ എറിയുകയായിരുന്നു. 88.13 മീറ്റര്‍ ദൂരവുമായാണ് നീരജിന്‍റെ വെള്ളി നേട്ടം. അതേസമയം ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 90.54 മീറ്ററുമായി സ്വര്‍ണം നിലനിര്‍ത്തി. 

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തിരുന്നില്ല.

Neeraj Chopra : ഒളിംപിക്‌സ് സ്വര്‍ണം, ലോക വെള്ളി; ചരിത്രത്തിലേക്ക് ചോപ്രയുടെ ഏറ്! റെക്കോര്‍ഡ്


 

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി