
പാരീസ്: പാരീസ് ഒളിംപിക്സിലെ അത്ലറ്റിക്സിൽ ഇത്തവണ വലിയൊരു മാറ്റമുണ്ട്. ഹീറ്റ്സിൽ ഓടി തോല്‍ക്കുന്ന അത്ലറ്റുകൾക്ക് സെമിയിലേക്ക് യോഗ്യത നേടാന്‍ ഒരവസരം കിട്ടുമെന്നതാണ് അത്. ഗുസ്തി മത്സരങ്ങളിലേതുപോലുള്ള അപൂര്‍വ ഇനങ്ങളിൽ മാത്രം അനുവദിച്ചിരുന്ന റെപഷാജ് റൗണ്ടാണ് പാരീസിലെ ഒളിംപിക്സ് ട്രാക്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സ്പ്രിന്‍റ് ഇനത്തിൽ ഉൾപ്പെടുത്തിയ റെപഷാജ് റൗണ്ടിന്‍റെ പ്രത്യേകതകൾ എങ്ങനെയെന്ന് നോക്കാം.
ഒളിംപിക്സില്‍ 200,400,800,1500 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലുമാണ് റെപഷാജ് റൗണ്ടുണ്ടാകുക. ഹീറ്റ്സിൽ കാലിടറിയവര്‍ക്കാണ് സെമിഫൈനലിലേക്കായി ഒന്നുകൂടി ഓടാൻ അവസരം ലഭിക്കുക. 2022 ജൂലൈയിലാണ് ലോക അത്ലറ്റിക് കൗൺസിൽ റെപഷാജ് റൗണ്ടിന് അംഗീകാരം നൽകിയത്. ട്രാക്ക് ഇനങ്ങളിൽ സാധാരണയായി ആദ്യം ഹീറ്റ്സ് നടക്കും. ഓരോ ഹീറ്റ്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന മൂന്നുപേര്‍ സെമിയിലേക്ക് യോഗ്യത നേടും. ഇതിന് പുറമെ മികച്ച സമയം കുറിച്ച നാലുപേർക്കും സെമി ഫൈനലിലെത്താം എന്നതായിരുന്നു ഇതുവരെ തുടര്‍ന്നിരുന്ന രീതി.
വനിതാ ഫുട്ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം; കനേഡിയന്‍ ടീമിനെതിരെ പരാതിയുമായി ന്യൂസിലന്‍ഡ്
എന്നാല്‍ റെപഷാജ് വരുന്നതോടെ, ഹീറ്റ്സിൽ മുന്നിലെത്തുന്നവർ പതിവുപോലെ നേരിട്ട് സെമിയിലെത്താം. ബാക്കിയുള്ളവർക്ക് റെപഷാജ് റൗണ്ടിൽ കരുത്ത് കാട്ടി മുന്നേറാം. അതായത് ഒരു അത്ലറ്റിന് രണ്ടവസരം. 200, 400, 800, 1500, മീറ്റർ ഓട്ടത്തിന് പുറമെ 100,110,400 മീറ്റര്‍ ഹഡിൽസ്, എന്നിവയിൽ റപഷാജ് റൗണ്ട് ഉണ്ടാകും. നൂറ് മീറ്ററിൽ യോഗ്യതാ റൗണ്ട് ഉള്ളതിനാൽ റെപഷാജില്ല. ദീര്‍ഘദൂര ഓട്ടങ്ങളിലും റെപഷാജ് റൗണ്ട് ഉണ്ടാകില്ല. ഒരു മികച്ച അത്ലറ്റിന് ഒരു ദിവസത്തെ മോശം ഓട്ടം കാരണം ഒരു മികച്ച അത്ലറ്റിന് മെഡല്‍ നഷ്ടമാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റെപഷാജ് റൗണ്ട് അത്ലറ്റിക്സില്‍ അവതരിപ്പിക്കുന്നത്.
ഗുസ്തിയിൽ ആദ്യ റൗണ്ടിൽ തോറ്റവരുടെ എതിരാളി ഫൈനലിൽ എത്തിയാൽ അവരോട് തോറ്റവര്‍ വെങ്കലത്തിനായി എറ്റുമുട്ടുന്ന റൗണ്ടെന്ന നിലയിലാണ് റപഷാജിൽ മത്സരിക്കുക. പാരീസില്‍ ഹീറ്റ്സിൽ തോറ്റ് റെപഷാജ് റൗണ്ടിലൂടെ സെമിഫൈനലിലെത്തി, ആരെങ്കിലും സ്വർണം നേടിയാൽ അത് മറ്റൊരു ചരിത്രമാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക