ടോക്യോ ഒളിംപിക്‌സ്; ജോക്കോവിച്ചിനെ കണ്ട ത്രില്ലിൽ സായ് പ്രണീത്

By Web TeamFirst Published Jul 22, 2021, 10:05 AM IST
Highlights

നിലവിലെ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോ ഇരുപത് ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പം അടുത്തിടെ ഇടംപിടിച്ചിരുന്നു

ടോക്യോ: ഒളിംപിക്‌ വില്ലേജില്‍ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടിയതിന്‍റെ ആവേശം പങ്കുവെച്ച് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം ബി സായ്‌ പ്രണീത്. ഇന്നത്തെ മികച്ച ചിത്രം എന്ന അടിക്കുറിപ്പോടെയാണ് സെര്‍ബിയന്‍ താരത്തിനൊപ്പമുള്ള ചിത്രം സായ് പ്രണീത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

Pic of the day 😍✌️ pic.twitter.com/Lw5YOZxLez

— Sai Praneeth (@saiprneeth92)

നിലവിലെ ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരമായ ജോക്കോ ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളില്‍ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പം അടുത്തിടെ ഇടംപിടിച്ചിരുന്നു. വിംബിള്‍ഡണില്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ തോല്‍പ്പിച്ചതോടെയാണ് ജോക്കോവിച്ച് നേട്ടത്തിലെത്തിയത്. 

ഗോള്‍ഡണ്‍ സ്ലാം നേടുന്ന ആദ്യ പുരുഷ ടെന്നീസ് താരമെന്ന നേട്ടം കൊതിച്ചാണ് ജോക്കോവിച്ച് ടോക്യോയില്‍ എത്തിയിരിക്കുന്നത്. ഒളിംപിക്‌സില്‍ സ്വര്‍ണം നേടുകയും ഈ വര്‍ഷം അവസാനം നടക്കുന്ന യുഎസ് ഓപ്പണില്‍ വിജയിയുമായാല്‍ സെര്‍ബിയന്‍ താരത്തിന് അത്യപൂര്‍വമായ ഗോള്‍ഡണ്‍ സ്ലാം സ്വന്തമാകും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ഈ വര്‍ഷം ജോക്കോ ഉയര്‍ത്തിയിരുന്നു. 

വനിതകളില്‍ നാല് ഗ്രാന്‍ഡ്‌ സ്ലാമും ഒളിംപിക്‌സ് സ്വര്‍ണ മെഡലുമായി ഇതിഹാസ താരം സ്റ്റെഫി ഗ്രാഫ് 1988ല്‍ ഗോള്‍ഡണ്‍ സ്ലാം നേടിയിട്ടുണ്ട്. 

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുന്ന കാര്യം ജോക്കോവിച്ച് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ ടോക്യോയില്‍ കളിക്കുമെന്ന് ഉറപ്പിച്ച താരം കിരീടം നേടാനാകുമെന്ന പ്രതീക്ഷ അടുത്തിടെ പങ്കുവെച്ചു. ടെന്നീസ് കോര്‍ട്ടില്‍ ജോക്കോയുടെ വൈരികളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ഇക്കുറി ഒളിംപിക്‌സില്‍ മത്സരിക്കുന്നില്ല. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇരുവരും പിന്‍മാറുകയായിരുന്നു. 

അതേസമയം ടോക്യോ ഒളിംപിക്‌സിനായി അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ ബാഡ്‌മിൻറണ്‍ താരം ബി സായ് പ്രണീത്. ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളെയാണ് താരത്തിന് ലഭിക്കുക. സായ് പ്രണീത് നെതർലൻഡ്സിൻറെ മാർക് കാൽജോയെയും ഇസ്രായേലിന്‍റെ മിഷ സിൽബർമാനേയും നേരിടും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!